രാജ്യത്തെ ആദ്യ ഹൈഡ്രജൻ ഇന്ധന തീവണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി ഹരിയാനയിലെ ജിന്ദ് റെയിൽവേ സ്റ്റേഷനിൽ ഫ്‌ളാഗ് ഓഫ് ചെയ്തു. ജിന്ദിനും സോനിപത്തിനും ഇടയിലുള്ള 89 കിലോമീറ്റർ ദൂരത്തിലാണ് ഈ പരിസ്ഥിതി സൗഹൃദ ട്രെയിൻ സർവീസ് നടത്തുന്നത്. ജർമ്മനി, ഫ്രാൻസ്, ജപ്പാൻ, ചൈന, യു.എസ് എന്നിവയ്ക്ക് ശേഷം ഹൈഡ്രജൻ ട്രെയിൻ പുറത്തിറക്കുന്ന ആറാമത്തെ രാജ്യമായി ഇന്ത്യ മാറി. 14,700 കോടി രൂപയുടെ മറ്റ് വികസന പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി ചടങ്ങിൽ നിർവ്വഹിച്ചു.
പൂർണ്ണമായും തദ്ദേശീയമായി വികസിപ്പിച്ച ഈ തീവണ്ടി ഹൈഡ്രജൻ ഫ്യൂവൽ സെൽ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. ഹൈഡ്രജനും ഓക്‌സിജനും സംയോജിപ്പിച്ച് വൈദ്യുതി ഉൽപ്പാദിപ്പിച്ചാണ് എൻജിന്റെ കുതിപ്പ്. നിലവിൽ മണിക്കൂറിൽ 75 കിലോമീറ്റർ വേഗതയിൽ ഓടുന്ന ട്രെയിനിന് പരമാവധി 110 കിലോമീറ്റർ വേഗത കൈവരിക്കാനാകും. ഒരേസമയം 2,600 പേർക്ക് ഇതിൽ യാത്ര ചെയ്യാൻ സാധിക്കും.
ട്രെയിനിന്റെ ഇന്ധന ആവശ്യങ്ങൾക്കായി ജിന്ദിൽ പ്രത്യേക ഹൈഡ്രജൻ ഉൽപ്പാദന, റീഫ്യൂവലിങ് പ്ലാന്റും സജ്ജമാക്കിയിട്ടുണ്ട്. വിദേശ രാജ്യങ്ങളിൽ 2 മുതൽ 4 കോച്ചുകൾ വരെയുള്ള ട്രെയിനുകളാണ് സർവീസ് നടത്തുന്നതെങ്കിൽ ഇന്ത്യയിൽ കൂടുതൽ ശേഷിയുള്ള ട്രെയിനാണ് യാഥാർത്ഥ്യമാക്കിയത്. റെയിൽവേയുടെ കാർബൺ കുറയ്ക്കൽ ലക്ഷ്യങ്ങളിലേക്ക് വലിയൊരു ചുവടുവെപ്പാണ് ഈ നേട്ടം.
PM Modi Flags Off India’s First Hydrogen Train in Haryana













