
ലുവാണ്ട: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷങ്ങൾക്ക് അടിയന്തരമായി പരിഹാരം കാണണമെന്ന് ലോക നേതാക്കളോട് ആഹ്വാനം ചെയ്ത് ലിയോ മാർപാപ്പ. ആഫ്രിക്കൻ പര്യടനത്തിന്റെ ഭാഗമായി അംഗോളയിൽ വിശുദ്ധ കുർബാനയ്ക്ക് ശേഷം വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. മേഖലയിലെ യുദ്ധാന്തരീക്ഷം മാറി സമാധാനം പുലരാൻ ബന്ധപ്പെട്ട കക്ഷികൾ നയതന്ത്രപരമായ ചർച്ചകൾക്ക് മുൻഗണന നൽകണമെന്ന് മാർപാപ്പ അഭ്യർത്ഥിച്ചു.ഈ ആഴ്ച ആദ്യം ലെബനനിൽ പ്രഖ്യാപിച്ച വെടിനിർത്തൽ വലിയ പ്രതീക്ഷയാണ് നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ലെബനനിലെ ജനങ്ങൾക്കും ലവാന്റ് മേഖലയ്ക്കും ഈ ആശ്വാസവാർത്ത ഒരു പ്രകാശകിരണമാണ്. സമാധാനത്തിനായി പ്രയത്നിക്കുന്ന എല്ലാവരെയും താൻ പ്രോത്സാഹിപ്പിക്കുന്നു. പശ്ചിമേഷ്യയിലുടനീളം ശത്രുത അവസാനിപ്പിക്കാനും സമാധാനം ശാശ്വതമായി നിലനിർത്താനും നയതന്ത്ര ചർച്ചകൾ തുടരേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മധ്യപൗരസ്ത്യ ദേശത്തെ ജനങ്ങളുടെ ദുരിതം അവസാനിപ്പിക്കാൻ ഐക്യത്തോടെയുള്ള നീക്കങ്ങൾ ആവശ്യമാണെന്ന് മാർപാപ്പ ഓർമ്മിപ്പിച്ചു. ലോകസമാധാനത്തിന് ഭീഷണിയാകുന്ന തരത്തിലുള്ള സൈനിക നീക്കങ്ങൾ ഒഴിവാക്കി ചർച്ചയുടെ മേശയിലേക്ക് മടങ്ങാൻ നേതാക്കൾ തയ്യാറാകണമെന്ന സന്ദേശമാണ് ആഫ്രിക്കൻ മണ്ണിൽ നിന്ന് അദ്ദേഹം നൽകിയത്.















