
ന്യൂയോർക്ക്: ബ്രൂക്ലിനിലെ ബുഷ്‌വിക്കിൽ ഐ.സി.ഇ (ICE) ഉദ്യോഗസ്ഥർ നടത്തിയ അറസ്റ്റ് നടപടികൾക്കിടെയുണ്ടായ വ്യാപക പ്രതിഷേധത്തിൽ എട്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. നൈജീരിയൻ സ്വദേശിയായ ചിഡോസി വിൽസൺ ഒകെകെയെ പിടികൂടാനുള്ള ശ്രമമാണ് സംഘർഷത്തിൽ കലാശിച്ചത്.
അറസ്റ്റ് നടപടികൾക്കിടെ ഒകെകെ ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ശ്രമിച്ചതായി ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി (DHS) അറിയിച്ചു. ഇയാൾ തന്റെ വാഹനം ആയുധമാക്കി ഉദ്യോഗസ്ഥരെ ഇടിക്കാൻ ശ്രമിച്ചെന്നും, പിന്നീട് ശാരീരികമായി ഉദ്യോഗസ്ഥരെ ഉപദ്രവിക്കാൻ തുനിഞ്ഞെന്നും റിപ്പോർട്ടിൽ പറയുന്നു. അറസ്റ്റിന് പിന്നാലെ തനിക്ക് വൈദ്യസഹായം വേണമെന്ന് ഒകെകെ ആവശ്യപ്പെട്ടതിനെത്തുടർന്നാണ് ഇയാളെ വൈക്കോഫ് ഹൈറ്റ്‌സ് മെഡിക്കൽ സെന്ററിൽ എത്തിച്ചത്.
ഇതറിഞ്ഞ് ആശുപത്രി പരിസരത്ത് തടിച്ചുകൂടിയ പ്രതിഷേധക്കാർ ഐ.സി.ഇ വാഹനങ്ങൾ തടയുകയും ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തുകയും ചെയ്തു. ശനിയാഴ്ച രാത്രി 10:30-ഓടെ ആശുപത്രിക്ക് സമീപം വലിയ രീതിയിലുള്ള ക്രമസമാധാന പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തതിനെത്തുടർന്നാണ് ന്യൂയോർക്ക് പൊലീസ് സ്ഥലത്തെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് 9 പേരെ കസ്റ്റഡിയിലെടുത്തിരുന്നു. ഇതിൽ എട്ടുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. സർക്കാർ ജോലി തടസ്സപ്പെടുത്തുക, പൊതുമുതൽ നശിപ്പിക്കുക തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. നേരത്തെ ആക്രമണക്കേസുകളിലും മയക്കുമരുന്ന് കേസുകളിലും പ്രതിയായിട്ടുള്ള വ്യക്തിയാണ് ഒകെകെ എന്ന് ഐ.സി.ഇ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
പ്രതിഷേധക്കാർ ആശുപത്രിയുടെ എമർജൻസി കവാടം തടഞ്ഞതായും ഐ.സി.ഇ വാഹനത്തിൻ്റെ ടയറുകൾ പഞ്ചറാക്കിയതായും റിപ്പോർട്ടുകളുണ്ട്. അറസ്റ്റ് നടപടികളിൽ തങ്ങൾക്ക് പങ്കില്ലെന്നും ക്രമസമാധാന നില ഉറപ്പാക്കാൻ മാത്രമാണ് തങ്ങൾ ഇടപെട്ടതെന്നും പൊലീസ് വ്യക്തമാക്കി. ചിഡോസി വിൽസൺ ഒകെകെയെ നിലവിൽ ഐ.സി.ഇ കസ്റ്റഡിയിൽ മാറ്റിയിരിക്കുകയാണ്. ഇയാൾ മുൻപ് ആക്രമണക്കേസുകളിലും മയക്കുമരുന്ന് കൈവശം വെച്ചതിനും അറസ്റ്റിലായിട്ടുണ്ടെന്നാണ് അധികൃതരുടെ അവകാശവാദം. നിയമവിരുദ്ധമായി രാജ്യത്ത് തുടരുന്നവരെ കണ്ടെത്താനുള്ള നടപടികൾ തുടരുമെന്ന് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി അറിയിച്ചു.
Protest in Brooklyn: Eight arrested for trying to prevent ICE arrest













