
ദോഹ: മധ്യപൂർവേഷ്യയിലെ സംഘർഷങ്ങൾക്ക് അയവുവരുത്തുന്നതിനും തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വഴി ഗതാഗതം പുനഃസ്ഥാപിക്കുന്നതിനുമായി നയതന്ത്ര ചർച്ചകൾ പുനരാരംഭിക്കാൻ ഖത്തർ ചൈനയുമായി ചേർന്ന് പ്രവർത്തിക്കുന്നതായി ഖത്തർ സർക്കാർ ചൊവ്വാഴ്ച അറിയിച്ചു. ഇതിന്റെ ഭാഗമായി ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനി ബെയ്ജിംഗിലെത്തി ചൈനീസ് വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.
എല്ലാ കക്ഷികളുടെയും ആശങ്കകൾ പരിഹരിക്കുന്ന പ്രായോഗിക ആശയങ്ങൾ മുന്നോട്ടുവെക്കുന്നതിനും നയതന്ത്ര ചർച്ചകൾ പുനരാരംഭിക്കുന്നതിനുമായി ചൈനയുൾപ്പെടെയുള്ള അന്താരാഷ്ട്ര പങ്കാളികളുമായി സഹകരിച്ച് തീവ്രമായ ശ്രമങ്ങൾ നടത്തുകയാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം വക്താവ് ഇബ്രാഹിം അൽ ഹാഷിമി വ്യക്തമാക്കി. ഇറാന്റെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാര പങ്കാളികളിലൊന്നായ ചൈനയ്ക്ക് മേഘലയിലെ സംഘർഷം അവസാനിപ്പിക്കാൻ നിർണ്ണായക സ്വാധീനം ചെലുത്താനാകുമെന്നാണ് ഖത്തറിന്റെ വിലയിരുത്തൽ.
ഇറാന്റെ എണ്ണ കയറ്റുമതിയുടെ ഭൂരിഭാഗവും വാങ്ങുന്ന ചൈനയ്‌ക്കെതിരെ കടുത്ത ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും, ടെഹ്‌റാനുമായുള്ള തങ്ങളുടെ വ്യാപാരം അന്താരാഷ്ട്ര നിയമങ്ങൾക്ക് അനുസൃതമാണെന്നും അതിൽ ഇടപെടാൻ അനുവദിക്കില്ലെന്നുമാണ് ചൈനീസ് നിലപാട്. ഈ പശ്ചാത്തലത്തിൽ ഖത്തർ-ചൈന കൂട്ടുകെട്ട് മധ്യപൂർവേഷ്യൻ പ്രതിസന്ധി പരിഹരിക്കുന്നതിൽ വലിയ പ്രതീക്ഷ നൽകുന്നു.














