
സി.എം.ആർ.എൽ-എക്‌സാലോജിക് ഇടപാടിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) നിർദേശത്തിൽ കരുതലോടെ പോലീസ്. ഇ.ഡി നൽകിയ റിപ്പോർട്ട് പരിഗണിക്കേണ്ടത് വിജിലൻസാണെന്നാണ് പോലീസിന്റെ നിലപാട്. ഇതിന്റെ ഭാഗമായി സംസ്ഥാന പോലീസ് മേധാവി (ഡി.ജി.പി) റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി. റിപ്പോർട്ട് എപ്പോൾ വിജിലൻസിന് കൈമാറണമെന്ന കാര്യത്തിൽ സംസ്ഥാന സർക്കാരാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. വിഷയത്തിൽ നിയമോപദേശം തേടുന്നതടക്കമുള്ള കാര്യങ്ങളിൽ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും നടത്തുന്ന കൂടിയാലോചനകൾക്ക് ശേഷം തീരുമാനമുണ്ടാകും.
പ്രതിപക്ഷ നേതാവ് പിണറായി വിജയൻ മകൾ ടി. വീണ വഴി 3.28 കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് പോലീസിന് നൽകിയ റിപ്പോർട്ടിൽ ഇ.ഡി ആരോപിക്കുന്നത്. സി.എം.ആർ.എൽ മുൻ സി.എഫ്.ഒയും സി.ജി.എമ്മുമായിരുന്ന പി. സുരേഷ്കുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്. വീണയും കൂട്ടാളികളും ചേർന്ന് ഈ പണം ദുബായിലേക്ക് കടത്താൻ ശ്രമിച്ചതായും ഇ.ഡിയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
മുൻ മന്ത്രിയും നിലവിലെ എം.എൽ.എയുമായ പി.എ. മുഹമ്മദ് റിയാസ് തന്റെ സുഹൃത്തുക്കൾ വഴി ഈ അഴിമതിപ്പണം വിദേശത്തേക്ക് കടത്താൻ സഹായിച്ചെന്നും പോലീസ് മേധാവിക്ക് നൽകിയ കത്തിൽ ഇ.ഡി ആരോപിക്കുന്നു. പിണറായി വിജയൻ, മുഹമ്മദ് റിയാസ്, ടി. വീണ, സി.എം.ആർ.എൽ എം.ഡി ശശിധരൻ കർത്ത, പി. സുരേഷ്‌കുമാർ കൂടാതെ മറ്റ് ജീവനക്കാർ ഉൾപ്പെടെ ആകെ 13 പേർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് ഇ.ഡിയുടെ ആവശ്യം.
ED Letter Against Pinarayi Vijayan and Riyas: Police Refers Report to Vigilance, Govt to Take Final Call












