
വാഷിംഗ്ടൺ: നവംബർ മൂന്നിന് നടക്കുന്ന നിർണ്ണായകമായ യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി, പാർട്ടി ചരിത്രത്തിൽ അപൂർവ്വമായ ദേശീയ കൺവെൻഷൻ സംഘടിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും റിപ്പബ്ലിക്കൻ പാർട്ടിയും. ഡാലസിലെ അമേരിക്കൻ എയർലൈൻസ് സെന്ററിൽ ബുധൻ, വ്യാഴം ദിവസങ്ങളിലാണ് ഈ വൻ സമ്മേളനം നടക്കുന്നത്. പരമ്പരാഗതമായി പ്രസിഡന്റ് തിരഞ്ഞെടുപ്പ് വർഷങ്ങളിൽ മാത്രം സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനും നയരേഖകൾ അംഗീകരിക്കാനും ചേരുന്ന കൺവെൻഷനുകളിൽ നിന്ന് വ്യത്യസ്തമായി, മറ്റ് ഔദ്യോഗിക പാർട്ടി നടപടികളൊന്നും ഈ സമ്മേളനത്തിലില്ല.
തിരഞ്ഞെടുപ്പ് ഗോദയിൽ ട്രംപ് നേരിട്ട് മത്സരിക്കാത്ത ഘട്ടങ്ങളിൽ റിപ്പബ്ലിക്കൻ പാർട്ടി നേരിടാറുള്ള തിരിച്ചടികൾ മറികടക്കാനും, തനിക്കുള്ള ജനപിന്തുണ ഉപയോഗിച്ച് പ്രചാരണങ്ങളുടെ കേന്ദ്രബിന്ദുവായി നിലകൊള്ളാനുമാണ് ട്രംപ് ഇത്തരമൊരു ആശയം മുന്നോട്ടുവെച്ചത്. സമ്മേളനത്തിന്റെ രണ്ട് ദിവസങ്ങളിലും ട്രംപ് പ്രസംഗിക്കും. ആദ്യ ദിനമായ ബുധനാഴ്ച മുഖ്യപ്രഭാഷണവും വ്യാഴാഴ്ച സമാപന സന്ദേശവും അദ്ദേഹം നൽകും.
അതേസമയം, രാജ്യത്ത് വർദ്ധിച്ചുവരുന്ന ജീവിതച്ചെലവും ഇറാൻ യുദ്ധവും സൃഷ്ടിച്ച സാമ്പത്തിക-രാഷ്ട്രീയ ആഘാതങ്ങൾ കാരണം ട്രംപിന്റെ ജനപ്രീതി 33 ശതമാനമായി കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. രണ്ടാമതും അധികാരത്തിലെത്തിയ ശേഷമുള്ള ഏറ്റവും കുറഞ്ഞ ജനപ്രീതിയാണിത്. ഈ പശ്ചാത്തലത്തിൽ, പ്രവർത്തകരെയും അനുഭാവികളെയും കൺവെൻഷനിലേക്ക് വൻതോതിൽ ആകർഷിക്കാൻ സാധിക്കുമോ എന്ന കാര്യത്തിൽ പാർട്ടി നേതൃത്വത്തിനിടയിൽ തന്നെ വലിയ ആശങ്കകൾ ഉയർന്നുകഴിഞ്ഞു. സെനറ്റിലേക്കും പ്രതിനിധി സഭയിലേക്കും കടുത്ത മത്സരം നേരിടുന്ന നിരവധി പ്രമുഖ സ്ഥാനാർത്ഥികളും ചടങ്ങിൽ പ്രസംഗിക്കാൻ നിശ്ചയിക്കപ്പെട്ടിട്ടുണ്ട്.











