നിയമസഭയിൽ വാക്പോരുമായി റിയാസും മുരളീധരനും; ആരോഗ്യവകുപ്പിൽ കെടുകാര്യസ്ഥതയെന്ന് റിയാസ്, റീൽസും വീണമീട്ടലുമായിരുന്നു പ്രശ്നമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: നിയമസഭയിൽ പകർച്ചവ്യാധിയുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി കെ.മുരളീധരനും പ്രതിപക്ഷ എംഎൽഎ പി.എ.മുഹമ്മദ് റിയാസും തമ്മിൽ വാക്പോര്. സഭയിൽ പകർച്ചവ്യാധി സംബന്ധിച്ച് അടിയന്തര പ്രമേയത്തിന് അനുമതി തേടി റിയാസ് ആരോഗ്യവകുപ്പിനെതിരെ രൂക്ഷവിമർശനങ്ങളുന്നയിച്ചു. ആരോഗ്യവകുപ്പിൽ കെടുകാര്യസ്ഥതയാണെന്ന് റിയാസിൻ്റെ ആരോപണത്തിന് പത്ത് വർഷത്തെ റീൽസും അഞ്ചുവർഷത്തെ വീണമീട്ടലും മാത്രമാണ് ആരോഗ്യവകുപ്പ് നേരിട്ടിരുന്ന പ്രശ്നമെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരൻ മറുപടി നൽകി.

ഒരു സർക്കാരിനെ വിലയിരുത്താൻ 35 ദിവസം മതിയാകില്ല. എന്നാൽ ഏത് ദിശയിലേക്കാണ് സർക്കാർ സഞ്ചരിക്കുന്നതെന്ന് തിരിച്ചറിയാണ് ഇത്രയും ദിവസം ധാരാളമാണ്. പകർച്ചവ്യാധി വരുന്നത് ഏതെങ്കിലും ഒരുമുന്നണി ഭരിക്കുന്നത് കൊണ്ടാണെന്ന് ഇപ്പോഴത്തെ ആരോഗ്യമന്ത്രിയുടെ കാഴ്ചപ്പാടല്ല ഞങ്ങൾക്ക്. ആരോഗ്യമേഖലയിലെ കേരള മോഡൽ ലോകമാകെ അംഗീകരിച്ചതാണ്. എന്നാൽ അത് കൈവിടുന്നുവെന്നാണ് ഈ 35 ദിവസത്തെ യുഡിഎഫ് സർക്കാരിന്റെ ഇടപെടലിൽനിന്ന് മനസ്സിലാകുന്നതെന്നും അത് അനുവദിക്കാൻ പറ്റില്ലെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

രണ്ടാം എൽഡിഎഫ് സർക്കാർ അധികാരമേറ്റ ആദ്യമാസം കോവിഡ് കാലമായിരുന്നു. ജീവൻ രക്ഷിക്കാനുള്ള പോരാട്ടമായിരുന്നു ആ സർക്കാരിന്റെ ആദ്യമാസം. എന്നാൽ ഇപ്പോഴത്തെ യുഡിഎഫ് സർക്കാരിൻ്റെ ആദ്യമാസം പലരുടെയും മാനം രക്ഷിക്കാനുള്ള പോരാട്ടമാണ്. നിപ, എബോള, ഷിഗല്ല, മലേറിയ തുടങ്ങിയ മാരക രോഗങ്ങളാണ് കേരളത്തിൽ സ്ഥിരീകരിക്കപ്പെടുന്നത്. പകർച്ചവ്യാധികൾ തടയുന്നതിൽ സർക്കാരിന്റെ കാഴ്‌ചപ്പാട് പ്രധാനമാണ്. ഭരിക്കുന്നവർ ശരിയല്ലാത്തത് കൊണ്ടാണ് കേരളത്തിൽ രോഗം പടരുന്നതെന്നാണ് ഇപ്പോഴത്തെ ആരോഗ്യമന്ത്രി മുൻപ് പറഞ്ഞത്. ഇതുപോലെ ദീർഘവീക്ഷണമുള്ള ഒരു രാഷ്ട്രീയ നേതാവ് ലോകത്തില്ല.

ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റുന്നതിലെ തിരക്കിലാണ് ഭരണകക്ഷിയിലെ പലരും. സ്ഥലംമാറ്റത്തിലെ കൊയ്ത്തുകാലം തിരിച്ചുവരികയാണെന്നാണ് നാട്ടുസംസാരം. ഡിഎച്ച്എസിൽ കസേരക്കളിയാണ്. യുഡിഎഫിലെ തമ്മിൽത്തല്ല് കാരണം കോഴിക്കോട് മന്ത്രിയില്ല. ഒരു ഡിഎംഒയെ എങ്കിലും നൽകണം. ആരോഗ്യവകുപ്പിന് മറ്റുവകുപ്പുകളുമായി ഏകോപനമില്ല. ചികിത്സാപ്പിഴവുകളുടെയും അനാസ്ഥയുടെയും പരമ്പരയാണ്. മന്ത്രിയുടെ ഓഫീസിലെ ഒരു ഉദ്യോഗസ്ഥനെ നിപയേക്കാൾ ഭയക്കണം. ഭരണകക്ഷി എംഎൽഎമാർക്ക് ഇതറിയാം. മുഖ്യമന്ത്രി ഇടപെടണമെന്നും റിയാസ് കൂട്ടിച്ചേർത്തു.

അതേസമയം, പറയുന്നത്ര ഭീകരമായ അന്തരീക്ഷം കേരളത്തിലും ആരോഗ്യവകുപ്പിലും ഇല്ലെന്ന് കെ.മുരളീധരൻ പറഞ്ഞു. ആരോഗ്യവകുപ്പ് നേരിടുന്ന ഏക പ്രശ്‌നം കഴിഞ്ഞ പത്ത് വർഷത്തെ റീൽസും അവസാന അഞ്ചുവർഷത്തെ വീണമീട്ടലുമായിരുന്നു എന്നതാണ്. ഈ സർക്കാർ അധികാരത്തിലെത്തിയ ശേഷം എന്തെങ്കിലും കാര്യം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിൽ പ്രതിരോധ നടപടികൾ സ്വീകരിക്കാൻ കഴിഞ്ഞിട്ടുണ്ട്. ചില ഉദ്യോഗസ്ഥർ ഭരണംമാറിയതറിയാതെ ചിലരോട് കൂറ് കാണിക്കുന്ന ചില പ്രവർത്തനങ്ങൾ നടത്തിയപ്പോൾ കസേര മാറ്റിയിരുത്തിയതേയുള്ളൂ. അത് ഭാവിയിലും ഉണ്ടാകും.

നിപ രോഗിക്ക് 24 മണിക്കൂറിനുള്ളിൽ റെംഡിസിവർ മരുന്ന് ബഹ്റൈനിൽ എത്തിച്ച് നൽകി. റിയാസ് മന്ത്രിയായിരുന്ന കാലയളവിൽ ഈ മരുന്ന് ഇന്നേവരെ സ്റ്റോക്ക് ചെയ്ത്‌തിട്ടില്ല. നേരത്തെ തന്നെ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തണമെന്ന് പ്രമേയ അവതാരകൻ പറഞ്ഞു. അത് ശരിയാണ്. ഫെബ്രുവരിയിലാണ് നടത്തേണ്ടത്. അന്ന് ആരാണ് അധികാരത്തിലിരുന്നതെന്നും ഞാനായിരുന്നോയെന്നും സിസ്റ്റത്തിനോട് സഹകരിക്കാത്ത ഉദ്യോഗസ്ഥർ കസേരയിലിരിക്കില്ലെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.

Riyas and Muraleedharan engaged in a verbal spat in the Assembly; Riyas alleged mismanagement in the Health Department

More Stories from this section

family-dental
witywide