
ആലപ്പുഴ: സംസ്ഥാന രാഷ്ട്രീയത്തിലും കോൺഗ്രസ് ഗ്രൂപ്പ് സമവാക്യങ്ങളിലും നിർണായക ചർച്ചകൾ പുരോഗമിക്കവെ, പ്രതിപക്ഷ നേതാവ് വി. ഡി. സതീശനായി ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ നടത്തി അനുയായികൾ. പ്രശസ്തമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലാണ് വി. ഡി. സതീശൻ്റെ പേരിൽ ‘ശത്രുസംഹാര പൂജയും’ തൃമധുര നിവേദ്യവും സമർപ്പിച്ചത്. സതീശൻ്റെ ജന്മനക്ഷത്രമായ ചതയം പ്രകാരമാണ് അനുയായികൾ ക്ഷേത്രത്തിൽ വഴിപാട് ശീട്ടാക്കിയത്.
മുഖ്യമന്ത്രി പദവിയുമായി ബന്ധപ്പെട്ട നിർണായക ചർച്ചകളിൽ അദ്ദേഹത്തിന് അനുകൂലമായ അന്തിമ തീരുമാനം ഉണ്ടാകാൻ വേണ്ടിയാണ് ഈ പ്രത്യേക വഴിപാട് നടത്തിയതെന്നാണ് ക്ഷേത്രത്തിൽ പൂജയ്ക്ക് നേതൃത്വം നൽകിയ അനുയായികൾ വ്യക്തമാക്കുന്നത്. യുഡിഎഫിലെയും കോൺഗ്രസിനകത്തെയും ആഭ്യന്തര തർക്കങ്ങൾ പരിഹരിച്ച് അദ്ദേഹത്തിന് അനുകൂലമായ അന്തരീക്ഷം ഒരുങ്ങാനാണ് പൂജയെന്ന് ഇവർ കൂട്ടിച്ചേർത്തു.
സാധാരണയായി ശത്രുക്കളെ പരാജയപ്പെടുത്താനാണ് ഇത്തരം പൂജകൾ നടത്താറുള്ളതെങ്കിലും, ഇവിടെ പാർട്ടിയിലെ ആഭ്യന്തര ഗ്രൂപ്പ് തർക്കങ്ങളും വിഘടിത നീക്കങ്ങളും ഇല്ലാതാക്കി സമവായത്തിലെത്താൻ വേണ്ടിയാണ് ഈ ‘ശത്രുസംഹാര പൂജ’ നടത്തിയതെന്നാണ് അനുയായികളുടെ വിശദീകരണം. വി. ഡി. സതീശൻ്റെ അടുത്ത അനുയായിയും പ്രമുഖ കോൺഗ്രസ് നേതാവുമായ ആളുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് ക്ഷേത്രത്തിൽ ഈ വഴിപാടുകൾ സമർപ്പിച്ചത്. കോൺഗ്രസ് ഹൈക്കമാൻഡ് തലത്തിൽ നിർണായക ചർച്ചകൾ നടക്കുന്ന പശ്ചാത്തലത്തിൽ ഈ വഴിപാട് വാർത്ത രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.
Shatrusamhar Puja for V. D. Satheesan at Chakkulathukavu; offerings were made by followers















