
ടെഹ്റാൻ: യുദ്ധക്കെടുതികൾക്ക് താൽക്കാലിക വിരാമമിട്ടുകൊണ്ട് ഇറാന്റെ വ്യോമമേഖല വീണ്ടും ഉണരുന്നു. രാജ്യത്തെ ആറ് പ്രധാന വിമാനത്താവളങ്ങൾ പ്രവർത്തനം പുനരാരംഭിച്ചതായി ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎ റിപ്പോർട്ട് ചെയ്തു. മെഹറാബാദ്, മഷ്ഹദ്, ഷിറാസ്, സഹേദാൻ, ഗോർഗാൻ, ഉർമിയ എന്നീ വിമാനത്താവളങ്ങളാണ് ഇപ്പോൾ പ്രവർത്തനസജ്ജമായിരിക്കുന്നത്.ആദ്യ ഘട്ടത്തിൽ ഈ പ്രധാന നഗരങ്ങളെ കേന്ദ്രീകരിച്ചുള്ള വിമാന സർവീസുകൾ പുനരാരംഭിച്ചപ്പോൾ, രണ്ടാം ഘട്ടത്തിൽ കെർമാൻ, യസ്ദ്, ബിർജന്ദ് എന്നിവിടങ്ങളിൽ നിന്നുള്ള സർവീസുകളും ആരംഭിക്കുമെന്ന് ഇറാൻ എയർപോർട്ട് അതോറിറ്റി അറിയിച്ചു. സുരക്ഷിതമായ ആകാശപാത ഒരുക്കുന്നതോടെ ആഭ്യന്തര, അന്തർദ്ദേശീയ വിമാന സർവീസുകൾ വരും ദിവസങ്ങളിൽ ക്രമാനുഗതമായി വർദ്ധിപ്പിക്കാനാണ് ഭരണകൂടത്തിന്റെ നീക്കം.
രാജ്യത്തിന്റെ കിഴക്കൻ വ്യോമപാതയിലൂടെ കൂടുതൽ വിമാനങ്ങൾ കടന്നുപോകാൻ തുടങ്ങിയത് മേഖലയിലെ ഗതാഗത കുരുക്കിനും ആശ്വാസം പകരും. സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയാകുന്നതോടെ കൂടുതൽ വിദേശ വിമാനക്കമ്പനികൾക്കും ഇറാൻ മണ്ണിൽ ഇറങ്ങാൻ അനുമതി നൽകും. നീണ്ട ഇടവേളയ്ക്ക് ശേഷം ഇറാനിലെ വിമാനത്താവളങ്ങൾ സജീവമാകുന്നത് പശ്ചിമേഷ്യൻ മേഖലയിലെ വാണിജ്യ–യാത്രാ മേഖലകൾക്ക് പുതിയ ഉണർവ് നൽകുമെന്നാണ് കരുതപ്പെടുന്നത്.














