
വാഷിംഗ്ടൺ: അമേരിക്കയിലെ നോർത്ത് കരോലിനയിലുള്ള വിൻസ്റ്റൺ-സേലത്ത് കൗമാരക്കാർ തമ്മിലുള്ള തർക്കം കൂട്ടവെടിവെപ്പിൽ അവസാനിച്ചു. ലെയ്ൻബാക്ക് പാർക്കിൽ തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെയുണ്ടായ സംഭവത്തിൽ രണ്ട് ആൺകുട്ടികൾ കൊല്ലപ്പെട്ടു. 16-ഉം 17-ഉം വയസ്സുള്ള കൗമാരക്കാരാണ് മരിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു. സംഭവത്തിൽ 14നും 19 വയസ്സിനുമിടയിൽ പ്രായമുള്ള അഞ്ച് പേർക്ക് വെടിയേറ്റു. ഇതിൽ നാല് പേർ പെൺകുട്ടികളാണ്. പരുക്കേറ്റവരുടെ നില ഗുരുതരമാണെന്നാണ് വിവരം.
ഒരു മിഡിൽ സ്കൂളിന് സമീപമുള്ള പാർക്കിൽ വെച്ച് മുൻകൂട്ടി നിശ്ചയിച്ച പ്രകാരം വഴക്കിടാനായി ഒത്തുകൂടിയതായിരുന്നു കൗമാരക്കാർ. തർക്കം രൂക്ഷമായതോടെ ഒന്നിലധികം പേർ വെടിയുതിർക്കുകയായിരുന്നുവെന്നാണ് വിവരം.
“അങ്ങേയറ്റം ദുഃഖകരവും ദേഷ്യം ജനിപ്പിക്കുന്നതുമായ സംഭവമാണിത്. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതായിരുന്നു ഇത്,” വിൻസ്റ്റൺ-സേലം പൊലീസ് ചീഫ് വില്യം പെൻ പറഞ്ഞു. പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ലെങ്കിലും പരിക്കേറ്റവരിൽ ചിലർക്ക് വെടിവെപ്പിൽ പങ്കുണ്ടാകാമെന്നാണ് പൊലീസ് നിഗമനം. സമീപത്തെ സ്കൂളുകൾ സുരക്ഷിതമാണെന്നും അധികൃതർ അറിയിച്ചു.
Teenage conflict in North Carolina results in shooting: 2 dead, 5 injured















