ഇറാനിൽ യുഎസ് ആക്രമണം; ബന്ദർ അബ്ബാസിലും ഖഷം ദ്വീപിലും സ്‌ഫോടന ശബ്ദം

വാഷിങ്ടൺ: ഇറാനിലെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സുമായി (ഐആർജിസി) ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ ആക്രമണം നടത്തി യുഎസ് സൈന്യം. ഇതിന് പിന്നാലെ ഇറാന്റെ തെക്കൻ മേഖലയായ ബന്ദർ അബ്ബാസിലും ഖഷം ദ്വീപിന് സമീപവും സ്‌ഫോടന ശബ്ദങ്ങൾ കേട്ടതായി ഇറാൻ സ്റ്റേറ്റ് ടെലിവിഷൻ റിപ്പോർട്ട് ചെയ്തു.ബന്ദർ അബ്ബാസിന്റെ കിഴക്കൻ ഭാഗത്തും ഖഷം ദ്വീപിന് ചുറ്റുമാണ് നിരവധി സ്‌ഫോടനങ്ങൾ ഉണ്ടായതെന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ തെക്കൻ ഹോർമുസ്ഗാൻ പ്രവിശ്യയിൽ ഇതുവരെ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും എഎഫ്പി റിപ്പോർട്ട് ചെയ്തു.

ഹോർമുസ് കടലിടുക്കിൽ പരിമിതമായ ആക്രമണം നടത്തുന്നതിനെക്കുറിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആലോചിക്കുന്നതായി റിപ്പോർട്ട് പുറത്തുവന്ന് ഒരു ദിവസത്തിന് ശേഷമാണ് പുതിയ ആക്രമണം. ആക്രമണത്തിന് പിന്നാലെ ഇറാൻ തിരിച്ചടിച്ചാൽ കൂടുതൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. “ഇറാൻ തിരിച്ചടിച്ചാൽ അതിലും ശക്തമായ ആക്രമണം ഉണ്ടാകും. എന്നാൽ ഏറ്റവും വലിയ ആക്രമണം ഇനിയും കാത്തിരിക്കുകയാണ്. അത് അവസാനിക്കുമ്പോൾ ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ വളരെ കുറച്ച് ഭാഗം മാത്രമേ ശേഷിക്കൂ,” എന്ന് ട്രംപ് പറഞ്ഞു.

അമേരിക്കൻ സൈന്യത്തിന്റെ സെൻട്രൽ കമാൻഡ് (CENTCOM) എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ, കിഴക്കൻ സമയം ഉച്ചയ്ക്ക് 12 മണിയോടെ ഇറാനിലെ ലക്ഷ്യങ്ങളിൽ ആക്രമണം ആരംഭിച്ചതായി അറിയിച്ചു. ഹോർമുസ് കടലിടുക്കിലെ വാണിജ്യ കപ്പലുകൾക്കും മേഖലയിൽ വിന്യസിച്ചിരിക്കുന്ന യുഎസ് സൈനികർക്കുമെതിരെ ഐആർജിസി അടുത്തിടെ നടത്തിയ ആക്രമണശ്രമങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടിയെന്ന് സെൻട്രൽ കമാൻഡ് വ്യക്തമാക്കി. ഹോർമുസ് കടലിടുക്കിൽ പരിമിതമായ ആക്രമണം നടത്തുന്നതിനെക്കുറിച്ച് ട്രംപും മുതിർന്ന ഉദ്യോഗസ്ഥരും ആലോചിക്കുന്നതായി തിങ്കളാഴ്ച ആക്‌സിയോസ് റിപ്പോർട്ട് ചെയ്തിരുന്നു.

കപ്പലുകളെ ആക്രമിക്കാൻ ഇറാൻ വീണ്ടും റഡാർ, മിസൈൽ സംവിധാനങ്ങൾ സജ്ജമാക്കുന്നത് തടയുകയായിരുന്നു ലക്ഷ്യം. ഇതിനായി കഴിഞ്ഞ ഒരാഴ്ചയായി യുഎസ് സെൻട്രൽ കമാൻഡ് പദ്ധതി തയ്യാറാക്കിയതായും റിപ്പോർട്ടിൽ പറയുന്നു.ആഗസ്റ്റ് 30ന് ഇറാനെതിരെ അമേരിക്ക ആക്രമണം നടത്തിയിരുന്നു. ഹോർമുസ് കടലിടുക്കിലെ ലാരക് ദ്വീപിലുള്ള ഇറാന്റെ റോക്കറ്റ് ലോഞ്ചറുകളായിരുന്നു അന്നത്തെ ലക്ഷ്യം. പ്രധാന കപ്പൽപാതയിൽ ഇറാൻ കടൽമൈനുകൾ സ്ഥാപിക്കുന്നത് തടയാനാണ് ആക്രമണമെന്നാണ് വാഷിങ്ടൺ വ്യക്തമാക്കിയത്.

തുടർന്ന് ഇറാൻ മധ്യപൂർവദേശത്തെ യുഎസ് സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് തിരിച്ചടിച്ചു. ഇറാനിൽ നിന്നുള്ള മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ തടഞ്ഞതായി ജോർദാനും യുഎഇയും അറിയിച്ചു. അമേരിക്കൻ സൈനികർക്കെതിരായ ഇറാന്റെ ആക്രമണങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകുമെന്ന് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇറാനെ “പരാജയപ്പെട്ട രാജ്യം” എന്നും അദ്ദേഹം വിശേഷിപ്പിച്ചു.“ഞങ്ങൾ അവരെ ശക്തമായി ആക്രമിക്കും. തിരിച്ചടിയുണ്ടാകും,” എന്ന് ഫോക്സ് ന്യൂസിനോട് ട്രംപ് പറഞ്ഞു. തുടർന്ന് ട്രൂത്ത് സോഷ്യലിലെ പോസ്റ്റിൽ ഇറാനെതിരെ രൂക്ഷ വിമർശനവുമായി ട്രംപ് രംഗത്തെത്തി.

ഇറാന് നാവികസേനയോ വ്യോമസേനയോ കറൻസിയോ ഇല്ലെന്നും സൈനികർക്കും പൊലീസിനും ശമ്പളം നൽകുന്നില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇറാൻ നേതൃത്വം ആശയക്കുഴപ്പത്തിലാണെന്നും രാജ്യത്തെ ശരിയായി പ്രതിനിധീകരിക്കാൻ കഴിയാത്ത അവസ്ഥയിലാണെന്നും ട്രംപ് ആരോപിച്ചു.

അതേസമയം, അമേരിക്കയും ഇതേ നിലപാട് സ്വീകരിച്ചാൽ ജൂണിൽ അംഗീകരിച്ച വെടിനിർത്തൽ ധാരണയിലെ വ്യവസ്ഥകളിലേക്ക് മടങ്ങാൻ ഇറാൻ തയ്യാറാണെന്ന് പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ പറഞ്ഞു.അമേരിക്ക ധാരണാപത്രത്തിലെ പ്രതിബദ്ധതകളിലേക്ക് മടങ്ങിയെത്തിയാൽ ഇറാനും ഉടൻ അതേ രീതിയിൽ പ്രതികരിക്കുമെന്ന് പെസെഷ്കിയാൻ വ്യക്തമാക്കി. കിർഗിസ്ഥാനിൽ നടന്ന ഷാങ്ഹായ് സഹകരണ സംഘടനാ ഉച്ചകോടിക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

The US military on Tuesday hit targets related to the Islamic Revolutionary Guard Corps in Iran, even as Iranian state television reported explosions in the country’s south.