പ്രതിപക്ഷ ഉപനേതൃ പദവിയിൽ കടുത്ത തീരുമാനങ്ങളിലേക്ക് ഉടന്‍ പോകില്ല – സിപിഐ

ഡല്‍ഹി: സംസ്ഥാനത്തെ പ്രതിപക്ഷ ഉപനേതൃപദവിയെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ക്കിടെ സിപിഐയുടെ നിര്‍ണായകയോഗം ഡല്‍ഹിയില്‍ ചേര്‍ന്നു. സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തെ കാര്യങ്ങള്‍ ധരിപ്പിച്ചു. സിപിഐഎമ്മിന്റെ ഔദ്യോഗിക തീരുമാനം വരും വരെ കാത്തിരിക്കാനാണ് നീക്കം. പ്രതിപക്ഷ ഉപനേതൃ പദവിയില്‍ സിപിഐ കടുത്ത തീരുമാനങ്ങളിലേക്ക് ഉടന്‍ പോകില്ലെന്നാണ് വിവരം. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിന് ശേഷം തീരുമാനം ഔദ്യോഗികമായി അറിയിക്കുമെന്നാണ് സിപിഐയുടെ പ്രതീക്ഷ.

അതേസമയം, പ്രതിപക്ഷ ഉപനേതൃ പദവിയില്‍ ഉറച്ചുനില്‍ക്കുകയാണെന്നും അത് എപ്പോഴും പറയേണ്ടതില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചു. പദവി തന്നില്ലെങ്കില്‍ എന്ത് ചെയ്യുമെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അങ്ങനെയൊരു വിഷയം ഉദിക്കുന്നില്ലെന്നാണ് ബിനോയ് വിശ്വം മറുപടി പറഞ്ഞത്. നേതൃത്വങ്ങള്‍ ഇടപെട്ട് സിപിഐ- സിപിഐഎം പ്രശ്നം പരിഹരിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു.

എല്‍ഡിഎഫിലെ പാര്‍ട്ടികളെല്ലാം സ്വതന്ത്രമായി നിലപാടെടുക്കുന്നവരാണ്. അവരുടെ പാര്‍ട്ടിയുടെ സ്വാതന്ത്ര്യത്തില്‍ നമ്മള്‍ ഇതുവരെ ഇടപെട്ടിട്ടില്ല. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഐക്യത്തെ ഏതെങ്കിലും തരത്തില്‍ ബാധിക്കുന്നതല്ല. ഇനി ബാധിച്ചാല്‍ തന്നെ പരസ്പര കൂടിയാലോചനയിലൂടെ അത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കി മുന്നോട്ട് പോകുക എന്ന സമീപനമാണ് സ്വീകരിച്ചിട്ടുള്ളതെന്നും ടിപി രാമകൃഷ്ണന്‍ കൂട്ടിച്ചേർത്തു.

CPI: Will not immediately take drastic decisions regarding the post of Deputy Leader of the Opposition.