
ആർ.എസ്.എസ് വേദിയിൽ വീണ്ടും പങ്കെടുത്ത് വന്ദേമാതരത്തെ എതിർക്കുന്നവർക്കെതിരെ രൂക്ഷവിമർശനവുമായി കേരള സർവകലാശാല വി.സി മോഹനൻ കുന്നുമ്മൽ. തിരുവനന്തപുരം മണിവിളയിൽ ആർ.എസ്.എസ് സംഘടിപ്പിച്ച ‘സങ്കൽപ് 2026 യുവസംഗമം’ പരിപാടിയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അമ്മ ആരാണെന്ന് അറിയാത്തവരാണ് വന്ദേമാതരം ചൊല്ലുന്നതിനെ എതിർക്കുന്നതെന്നും അമ്മയുടെ മഹത്വം അറിയുന്നവർ വന്ദേമാതരം എന്ന് എപ്പോഴും ഉറക്കെ വിളിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ച വി.സി വേദിയിൽ ഭാരതാംബയുടെ ചിത്രത്തിന് മുന്നിൽ ദീപം തെളിയിക്കുകയും ചെയ്തു. ഭാരതീയരെ സംബന്ധിച്ചിടത്തോളം ഈ രാജ്യം വെറുമൊരു മണ്ണല്ലെന്നും അമ്മയാണെന്നും അതുകൊണ്ടാണ് ഭാരതാംബ എന്ന് വിളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾ മാറ്റത്തിന്റെ പാതയിലാണെന്നും അത്തരം ഗുണപരമായ മാറ്റങ്ങൾ നമ്മുടെ നാട്ടിലും ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം ഭാരതം വികസിത രാജ്യങ്ങളിലേക്ക് കുതിക്കുകയാണെന്നും വി.സി പറഞ്ഞു. ചടങ്ങിൽ വിവിധ മത്സരങ്ങളിൽ വിജയികളായ വിദ്യാർത്ഥികളെ ആദരിക്കുകയും ചെയ്തു. 150 വിദ്യാർത്ഥികൾ അണിനിരന്ന വന്ദേമാതരം ആലാപനവും വിവിധ കലാപരിപാടികളും ചടങ്ങിനോടനുബന്ധിച്ച് നടന്നു.
Those Who Oppose Vande Mataram Do Not Know Their Mother, Says Kerala VC Mohanan Kunnummal












