ഹോർമുസ് കടലിടുക്ക് കടന്ന് മൂന്ന് ഇന്ത്യൻ എണ്ണക്കപ്പലുകൾ; ഇന്ത്യയിലേക്ക് യാത്ര തുടരുന്നു

ന്യൂഡൽഹി: 8.6 ലക്ഷം മെട്രിക് ടണ്ണിലധികം ക്രൂഡ് ഓയിൽ ചരക്കുമായി മൂന്ന് ഇന്ത്യൻ പതാക വഹിക്കുന്ന എണ്ണക്കപ്പലുകൾ ശനിയാഴ്ച ഹോർമുസ് കടലിടുക്ക് വിജയകരമായി കടന്നതായി കേന്ദ്ര തുറമുഖ, കപ്പൽഗതാഗത, ജലപാത മന്ത്രി സർബാനന്ദ സോനോവാൾ അറിയിച്ചു. 94 ഇന്ത്യൻ നാവികരാണ് ഈ കപ്പലുകളിലുള്ളത്.

ദേശ് വൈഭവ്, ദേശ് വിഭോർ, സാൻമാർ ഹെറാൾഡ് എന്നീ കപ്പലുകളാണ് ഹോർമുസ് കടലിടുക്ക് പിന്നിട്ട് ഇന്ത്യയിലേക്ക് യാത്ര തുടരുന്നത്. ഇവ ജൂൺ 24 മുതൽ ജൂലൈ 1 വരെയുള്ള കാലയളവിൽ ഇന്ത്യൻ തുറമുഖങ്ങളിലെത്തുമെന്നാണ് പ്രതീക്ഷ. ദേശ് വൈഭവ് ജൂൺ 24-ന് വദിനാർ തുറമുഖത്ത് എത്തുമെന്നാണ് കണക്കാക്കുന്നത്. അതേ ദിവസം തന്നെ ദേശ് വിഭോർ സിക്ക തുറമുഖത്തെത്തും. മൂന്നാമത്തെ കപ്പലായ സാൻമാർ ഹെറാൾഡ് ജൂലൈ 1-ന് പാരദീപ് തുറമുഖത്ത് എത്തുമെന്നാണ് അധികൃതരുടെ വിവരം.

സാമൂഹിക മാധ്യമമായ എക്സിലെ കുറിപ്പിലൂടെയാണ് സോനോവാൾ ഇക്കാര്യം അറിയിച്ചത്. “8.6 ലക്ഷം മെട്രിക് ടണ്ണിലധികം ചരക്കുമായി 94 ഇന്ത്യൻ ജീവനക്കാരുള്ള മൂന്ന് ഇന്ത്യൻ എണ്ണക്കപ്പലുകൾ ഇന്ന് ഹോർമുസ് കടലിടുക്ക് വിജയകരമായി കടന്ന് ഇന്ത്യയിലേക്ക് യാത്ര തുടരുകയാണ്,” അദ്ദേഹം വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ സമുദ്ര താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന് കേന്ദ്ര സർക്കാർ പരമപ്രാധാന്യത്തോടെ പ്രവർത്തിക്കുന്നുണ്ടെന്നും ഇന്ത്യൻ നാവികരുടെയും രാജ്യത്തിന്റെ ഊർജ വിതരണ ശൃംഖലയുടെയും സുരക്ഷ ഉറപ്പാക്കാൻ വിവിധ ഏജൻസികളുമായി മന്ത്രാലയം ഏകോപനം നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ജൂൺ 18-ന് അമേരിക്ക ഇറാനെതിരായ ഉപരോധങ്ങളിൽ ഇളവ് പ്രഖ്യാപിച്ചതിനെ തുടർന്ന് ഹോർമുസ് കടലിടുക്കിലൂടെ എണ്ണക്കപ്പലുകളുടെ ഗതാഗതം വീണ്ടും സജീവമായിരുന്നു. മാസങ്ങളായി തടസ്സപ്പെട്ടിരുന്ന ഈ പ്രധാന സമുദ്രമാർഗത്തിലൂടെ കപ്പൽ ഗതാഗതം കരാർ നിലവിൽ വന്നതോടെ പുനരാരംഭിക്കുകയായിരുന്നു. എന്നാൽ ഇസ്രയേൽ – ലബനൻ ആക്രമണത്തെ തുടർന്ന് ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചിട്ടു.

Three Indian-flagged oil tankers transit through Strait of Hormuz

More Stories from this section

family-dental
witywide