എഐസിസി ആസ്ഥാനത്ത് സ്വാതന്ത്ര്യദിനാഘോഷത്തിനിടെ നടന്ന വന്ദേമാതരം ആലാപന വിവാദത്തിൽ കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിക്കെതിരെ ബിജെപി പൊലീസിൽ പരാതി നൽകി. മംഗളൂരുവിലെ ഉർവ പൊലീസ് സ്റ്റേഷനിൽ ബിജെപി നേതാവ് വികാസ് പുറ്റൂരാണ് പരാതി സമർപ്പിച്ചത്. ദേശീയ ഗീതത്തെ അപമാനിച്ചുവെന്നും ആലാപനം തടസ്സപ്പെടുത്താൻ ശ്രമിച്ചുവെന്നും ആരോപിച്ച ബിജെപി, സംഭവത്തിൽ സോണിയ ഗാന്ധി പരസ്യമായി മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയും നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കുകയും ചെയ്തു. ഇതിനിടെ, വന്ദേമാതരം പൂർണ്ണമായി ആലപിക്കരുതെന്നാണ് പാർട്ടി നയമെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കുന്ന ദൃശ്യങ്ങൾ ബിജെപി എംപി നിഷികാന്ത് ദുബെ പുറത്തുവിട്ടത് കോൺഗ്രസ് ഹൈക്കമാൻഡിനെ പ്രതിരോധത്തിലാക്കി.
അതേസമയം ആരോപണങ്ങൾ നിഷേധിച്ച് എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ് രംഗത്തെത്തി. ആലാപനം തടസ്സപ്പെടുത്താൻ ശ്രമിച്ചിട്ടില്ലെന്നും, ഏറെ നേരമായി നിൽക്കുന്ന പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് കസേര കൊണ്ടുവരാൻ സോണിയ ഗാന്ധി ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നുമാണ് കോൺഗ്രസ് നൽകുന്ന വിശദീകരണം. സംഘാടക തലത്തിൽ സംഭവിച്ച പിഴവ് മൂലമാണ് വന്ദേമാതരം പൂർണ്ണമായി ആലപിക്കാനിടയായതെന്നാണ് സൂചന.
Vande Mataram controversy at AICC HQ: BJP files police complaint against Sonia Gandhi











