
വാഷിംഗ്ടൺ: സൗദി അറേബ്യയുമായി ഒപ്പുവെച്ച ചരിത്രപരമായ ആണവോർജ്ജ കരാർ പ്രസിഡന്റ് ഡോണൾഡ് ട്രംപിൻ്റെ ഭരണകൂടം ഔദ്യോഗികമായി യു.എസ് കോൺഗ്രസിന് കൈമാറി. എന്നാൽ, ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കുന്ന ‘അബ്രഹാം ഉടമ്പടിയിൽ’ സൗദി അറേബ്യ പങ്കാളികളായാൽ മാത്രമേ ഈ കരാർ മുന്നോട്ട് കൊണ്ടുപോകൂ എന്ന നിലപാടിൽ ട്രംപ് ഭരണകൂടം ഉറച്ചുനിൽക്കുകയാണ്. കഴിഞ്ഞ ദിവസം ട്രംപ് ഭരണകൂടത്തിലെ ഒരു ഉദ്യോഗസ്ഥനാണ് ഇക്കാര്യം എബിസി ന്യൂസിനോട് വ്യക്തമാക്കിയത്.
യു.എസ് ആറ്റോമിക് എനർജി ആക്ടിൻ്റെ സെക്ഷൻ 123 പ്രകാരം തയ്യാറാക്കിയ ഈ കരാറിന് കഴിഞ്ഞ ജൂലൈ 22-നാണ് ഇരുരാജ്യങ്ങളും അന്തിമരൂപം നൽകിയത്. യു.എസ് എനർജി സെക്രട്ടറി ക്രിസ് റൈറ്റും സൗദി ഊർജ്ജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരനും ചേർന്നാണ് അന്ന് കരാറിൽ ഒപ്പുവെച്ചത്. യു.എസ് സെനറ്റ് ഫോറിൻ റിലേഷൻസ് കമ്മിറ്റിക്കും ഹൗസ് ഫോറിൻ അഫയേഴ്സ് കമ്മിറ്റിക്കും ഈ കരാർ പരിശോധിച്ച് തീരുമാനമെടുക്കാൻ നിലവിൽ 90 ദിവസത്തെ സമയമുണ്ട്.
കരാർ ഒപ്പിട്ടതിൻ്റെ തൊട്ടടുത്ത ദിവസം തന്നെ ട്രംപ് മുന്നോട്ട് വെച്ച പുതിയ നിബന്ധനയാണ് ഇപ്പോൾ പ്രതിസന്ധി സൃഷ്ടിക്കുന്നത്. കരാർ പൂർണ്ണമാകണമെങ്കിൽ സൗദി അറേബ്യ അബ്രഹാം ഉടമ്പടിയുടെ ഭാഗമാകണമെന്നാണ് ട്രംപിൻ്റെ നിലപാട്. എന്നാൽ, ഒരു സ്വതന്ത്ര പലസ്തീൻ രാജ്യം യാഥാർത്ഥ്യമാകാതെ ഇസ്രായേലുമായി യാതൊരു നയതന്ത്രബന്ധത്തിനുമില്ലെന്ന ഉറച്ച നിലപാടിലാണ് സൗദി അറേബ്യ.
കരാർ ഒപ്പിട്ട് ഒരു മാസത്തിലേറെ കഴിഞ്ഞിട്ടും, അബ്രഹാം ഉടമ്പടിയിൽ ചേരുന്നതിനെക്കുറിച്ച് സൗദി അനുകൂലമായ യാതൊരു സൂചനയും നൽകാതിരുന്നിട്ടും, എന്തുകൊണ്ടാണ് ട്രംപ് ഭരണകൂടം ഇപ്പോൾ ഈ കരാർ കോൺഗ്രസിന് കൈമാറിയത് എന്നതിൽ വ്യക്തതയില്ല.
സൗദി അറേബ്യയുടെ സിവിൽ ആണവോർജ്ജ പദ്ധതി വികസിപ്പിക്കുന്നതിൽ പങ്കാളികളാകാൻ അമേരിക്കയെ അനുവദിക്കുന്നതാണ് ഈ കരാർ. ഭാവിയിൽ സൗദിക്ക് സ്വന്തം മണ്ണിൽ യുറേനിയം സമ്പുഷ്ടമാക്കാൻ ഈ കരാർ അനുമതി നൽകിയേക്കുമെന്ന് യു.എസ് ഉദ്യോഗസ്ഥർ മുൻപ് സൂചന നൽകിയിരുന്നു. ഇത് ആണവായുധ വ്യാപനത്തെക്കുറിച്ചുള്ള ആശങ്കകൾക്ക് കാരണമാകുന്നുണ്ട്.
എന്നാൽ, ഈ കരാർ പ്രകാരം യുറേനിയം സമ്പുഷ്ടീകരണം അനുവദിക്കില്ലെന്നാണ് ട്രംപിന്റെ വാദം. “ഇവിടെ യുറേനിയം സമ്പുഷ്ടീകരണം ഉണ്ടാകില്ല” എന്ന് ട്രംപ് തൻ്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു. വാൾ സ്ട്രീറ്റ് ജേർണലാണ് ഈ വാർത്ത ആദ്യം റിപ്പോർട്ട് ചെയ്തത്.
Trump administration sends Saudi nuclear deal to US Congress; condition to join ‘Abraham Pact’ remains unchanged















