ഇറാൻ യുദ്ധത്തിൽ ട്രംപും നെതന്യാഹുവും തമ്മിൽ ഭിന്നത; ഗൾഫ് രാജ്യങ്ങളുടെ ഇടപെടലിനെ ആക്രമണം താൽക്കാലികമായി നിർത്തിയതിൽ നേതാക്കൾ രണ്ട് തട്ടിൽ

വാഷിംഗ്ടൺ: ഇറാനുമായി നിലനിൽക്കുന്ന യുദ്ധത്തിൽ തുടർന്നുള്ള സൈനിക നീക്കങ്ങളെ കുറിച്ച് ചൊവ്വാഴ്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും തമ്മിൽ നടത്തിയ ഫോൺ സംഭാഷണത്തിൽ കടുത്ത അഭിപ്രായവ്യത്യാസം പ്രതിഫലിച്ചതായി സിഎൻഎൻ റിപ്പോർട്ട്. യുദ്ധവുമായി മുന്നോട്ട് പോകുന്ന കാര്യത്തിൽ ഇരുനേതാക്കൾക്കും വ്യത്യസ്തമായ കാഴ്ചപ്പാടുകളാണുള്ളതെന്ന് ഉന്നത യുഎസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. കഴിഞ്ഞ ഞായറാഴ്ച ഇരു നേതാക്കളും സംസാരിച്ചപ്പോൾ, ആഴ്ചയുടെ തുടക്കത്തിൽ തന്നെ ഇറാനെതിരെ ആസൂത്രിതമായ പുതിയ വ്യോമാക്രമണങ്ങളുമായി മുന്നോട്ട് പോകാൻ സാധ്യതയുണ്ടെന്ന് ട്രംപ് നെതന്യാഹുവിനെ അറിയിച്ചിരുന്നു.

‘ഓപ്പറേഷൻ സ്ലെഡ്ജ്ഹാമർ’ എന്ന് പുനർനാമകരണം ചെയ്യാൻ ഉദ്ദേശിച്ചിരുന്ന വൻ സൈനിക നീക്കമായിരുന്നു ഇത്. എന്നാൽ ഈ ആദ്യ സംഭാഷണത്തിന് ശേഷം ഏകദേശം 24 മണിക്കൂറുകൾക്കകം ട്രംപ് തന്റെ തീരുമാനം മാറ്റി. ചൊവ്വാഴ്ച നടത്താനിരുന്ന ആക്രമണങ്ങൾ താൽക്കാലികമായി നിർത്തിവെക്കുന്നതായി അദ്ദേഹം പ്രഖ്യാപിച്ചു. ഖത്തർ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നീ ഗൾഫ് സഖ്യരാജ്യങ്ങളുടെ പ്രത്യേക അഭ്യർത്ഥന മാനിച്ചാണ് ആക്രമണം മാറ്റിവെച്ചതെന്ന് ട്രംപ് വ്യക്തമാക്കി.

ഇറാനുമായി ഒരു നയതന്ത്ര ഒത്തുതീർപ്പിലെത്താൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഗൾഫ് നേതാക്കൾ യുഎസിനോട് സമയം ആവശ്യപ്പെട്ടത്. ഈ തീരുമാനത്തിൽ ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു കടുത്ത അതൃപ്തി രേഖപ്പെടുത്തി. ആക്രമണം വൈകിക്കുന്നത് ഇറാനുമാത്രമേ ഗുണം ചെയ്യൂ എന്നും, മുൻപ് തീരുമാനിച്ചതുപോലെ സൈനിക നടപടിയുമായി മുന്നോട്ട് പോകണമെന്നും നെതന്യാഹു ട്രംപിനോട് ശക്തമായി ആവശ്യപ്പെട്ടു. നിലവിൽ ഗൾഫ് രാജ്യങ്ങൾ വൈറ്റ് ഹൗസുമായും പാകിസ്ഥാൻ മധ്യസ്ഥരുമായും ചേർന്ന് ഇറാനുമായി നയതന്ത്ര ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകാനുള്ള സമഗ്രമായ ചട്ടക്കൂട് രൂപീകരിക്കാൻ തീവ്രശ്രമം നടത്തിവരികയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒരു ഒത്തുതീർപ്പിലെത്താൻ കഴിഞ്ഞില്ലെങ്കിൽ ശക്തമായ സൈനിക ആക്രമണം ഉടൻ ഉണ്ടാകുമെന്ന മുന്നറിയിപ്പും ട്രംപ് നൽകിയിട്ടുണ്ട്.

More Stories from this section

family-dental
witywide