വീണ്ടും ട്രംപ്, ഗ്രീൻലാൻഡ് യുഎസ് നിയന്ത്രിക്കണമെന്ന് വീണ്ടും ആവശ്യം; അങ്കാറയിലെ നാറ്റോ ഉച്ചകോടിയിൽ പുതിയ അവകാശവാദം

അങ്കാറ: അമേരിക്കയുടെ സുരക്ഷയ്ക്ക് തന്ത്രപ്രധാനമായി ഏറെ മുൻഗണനയുള്ളതിനാൽ ഗ്രീൻലാൻഡിന്‍റെ നിയന്ത്രണം യുഎസ് ഏറ്റെടുക്കണമെന്ന ആവശ്യവുമായി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്ത്. തുർക്കി തലസ്ഥാനമായ അങ്കാറയിൽ നടക്കുന്ന നാറ്റോ ഉച്ചകോടിക്ക് മുന്നോടിയായി നടന്ന ഉഭയകക്ഷി കൂടിക്കാഴ്ചയിലാണ് ട്രംപ് തന്റെ ഈ വിവാദ നിലപാട് ആവർത്തിച്ചത്. ഗ്രീൻലാൻഡ് സ്വന്തമാക്കാനുള്ള തന്‍റെ താല്പര്യം നാറ്റോ സഖ്യകക്ഷികളുമായുള്ള അമേരിക്കയുടെ ബന്ധത്തെ ബാധിച്ചേക്കാം എന്ന് സമ്മതിച്ചുകൊണ്ട് തന്നെയാണ് ട്രംപ് ഈ നിർണായക പ്രസ്താവന നടത്തിയത്.

ആർട്ടിക് മേഖലയിൽ ചൈനയും റഷ്യയും തങ്ങളുടെ സാന്നിധ്യം ശക്തമാക്കുന്ന സാഹചര്യത്തിൽ ഗ്രീൻലാൻഡിന്‍റെ ഭൂമിശാസ്ത്രപരമായ സ്ഥാനം അമേരിക്കൻ സുരക്ഷയ്ക്ക് പണ്ടത്തേക്കാളും അനിവാര്യമാണെന്ന് ട്രംപ് ചൂണ്ടിക്കാണിക്കുന്നു. നിലവിൽ ഡെന്മാർക്കിന്‍റെ കീഴിലുള്ള സ്വയംഭരണ പ്രദേശമായ ഗ്രീൻലാൻഡിനെ സഹായിക്കാൻ ഡെന്മാർക്ക് ആവശ്യത്തിന് പണം ചെലവഴിക്കുന്നില്ലെന്നും, അവിടെ നിക്ഷേപം നടത്തുന്നതിൽ ഡെന്മാർക്ക് പൂർണ്ണമായി പരാജയപ്പെട്ടുവെന്നും ട്രംപ് കുറ്റപ്പെടുത്തി. ഗ്രീൻലാൻഡ് കൊണ്ട് ഡെന്മാർക്കിന് യാതൊരു പ്രയോജനവുമില്ലെന്നും, അതിനാൽ അതിന്റെ നിയന്ത്രണം ഡെന്മാർക്കിന് പകരം അമേരിക്കയ്ക്കാണ് ലഭിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുൻപ് ഗ്രീൻലാൻഡ് സ്വന്തമാക്കാൻ സൈനിക നടപടികൾ പോലും തള്ളിക്കളയാതിരുന്ന ട്രംപ്, ഈ വർഷം ആദ്യം ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിൽ ഒരു ദീർഘകാല ചട്ടക്കൂട് കരാറിനായി വാദിച്ചിരുന്നു. എന്നാൽ യുഎസ് ദേശീയ സുരക്ഷ മുൻനിർത്തി ആവശ്യമെങ്കിൽ കൂടുതൽ കർശനമായ നടപടികളിലേക്ക് കടക്കാനുള്ള സാധ്യതകൾ ഇപ്പോഴും തുറന്നുകിടക്കുകയാണെന്നാണ് വൈറ്റ് ഹൗസ് വൃത്തങ്ങൾ നൽകുന്ന സൂചന.

More Stories from this section

family-dental
witywide