സോൾ: കൊറിയൻ ഉപദ്വീപിൽ സംഘർഷത്തിന് ആക്കംകൂട്ടി ഉത്തര കൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചു. കിഴക്കൻ തീരത്തുള്ള വോൺസാൻ മേഖലയിൽ നിന്ന് പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈൽ കിഴക്കൻ കടലിലേക്ക് തൊടുത്തത്. മിസൈലിന്റെ കൃത്യമായ വിവരങ്ങളും സഞ്ചാരപഥവും ദക്ഷിണ കൊറിയൻ സൈന്യം വിശകലനം ചെയ്തുവരികയാണ്.
സെപ്റ്റംബർ 12-നും വോൺസാൻ മേഖലയിൽ നിന്ന് ഉത്തര കൊറിയ 250 കിലോമീറ്റർ ദൂരം സഞ്ചരിച്ച ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകൾ അയച്ചിരുന്നു. തന്ത്രപ്രധാന ബാലിസ്റ്റിക്-ക്രൂയിസ് മിസൈലുകളും റോക്കറ്റ് ലോഞ്ചറുകളും ഡ്രോണുകളും ഉൾപ്പെടുത്തിയ സൈനിക പരിശീലനത്തിന്റെ ഭാഗമായിരുന്നു ഇതെന്നാണ് ഉത്തര കൊറിയയുടെ ഔദ്യോഗിക വിശദീകരണം. ദക്ഷിണ കൊറിയ, യു.എസ്, ജപ്പാൻ എന്നീ രാജ്യങ്ങൾ ചേർന്ന് നടത്തിയ ‘ഫ്രീഡം എഡ്ജ്’ സൈനിക അഭ്യാസത്തിന് തൊട്ടുപിന്നാലെയാണ് ഈ പരീക്ഷണങ്ങൾ നടന്നത്.
സൈനിക പ്രകോപനങ്ങൾക്കെതിരെ ശക്തമായ തിരിച്ചടി നൽകുമെന്ന് ഉത്തരകൊറിയൻ പ്രതിരോധമന്ത്രി കിം സോങ് ഗി മുന്നറിയിപ്പ് നൽകിയിരുന്നു. യു.എസും സഖ്യകക്ഷികളും മേഖലയിൽ സംഘർഷം വർദ്ധിപ്പിക്കുകയാണെന്ന് കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ് സെപ്റ്റംബർ 18-ന് ആരോപിക്കുകയും രാജ്യത്തിന്റെ ആണവ പ്രതിരോധശേഷി വർധിപ്പിക്കുന്നത് തുടരുമെന്ന് വ്യക്തമാക്കുകയും ചെയ്തു.
North Korea Conducts Another Ballistic Missile Test as Response to US and Japan











