
വാഷിംഗ്ടൺ: ഇറാന്റെ കപ്പൽ നീക്കങ്ങൾക്ക് കടുത്ത തടസ്സങ്ങൾ സൃഷ്ടിച്ചുകൊണ്ട് തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ ഇറാന് മേൽ അമേരിക്ക വീണ്ടും നാവിക ഉപരോധം ഏർപ്പെടുത്തുന്നതായി പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഇതോടൊപ്പം ഈ സുപ്രധാന ജലപാതയിലൂടെ സുരക്ഷിതമായി കടന്നുപോകുന്ന മറ്റ് അന്താരാഷ്ട്ര കപ്പലുകളിൽ നിന്ന് പ്രത്യേക നികുതി ഈടാക്കുമെന്നും ട്രംപ് വ്യക്തമാക്കി. തന്റെ ഔദ്യോഗിക സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഈ നിർണ്ണായക പ്രഖ്യാപനം നടത്തിയത്. ഹോർമുസിന്റെ ‘രക്ഷകർത്താവ്’ ഇനി അമേരിക്കയായിരിക്കും എന്നും ട്രംപ് പ്രഖ്യാപിച്ചു.
ഇറാന്റെ കപ്പലുകൾക്കോ അവരുടെ ഉപഭോക്താക്കൾക്കോ മാത്രമായിരിക്കും ഈ ഉപരോധം ബാധകമാകുകയെന്നും മറ്റ് രാജ്യങ്ങൾക്ക് പാത തുറന്നുകിടക്കുമെന്നും ട്രംപ് വിശദീകരിച്ചു. ഇനി മുതൽ അമേരിക്കൻ സൈന്യം ഈ മേഖലയിൽ ‘ഹോർമുസ് കടലിടുക്കിന്റെ കാവൽക്കാരൻ’ എന്ന പേരിൽ അറിയപ്പെടുമെന്ന് ട്രംപ് കുറിച്ചു. ലോകത്തിലെ ഏറ്റവും അസ്ഥിരമായ ഈ മേഖലയ്ക്ക് സുരക്ഷയും സംരക്ഷണവും നൽകുന്നതിനുള്ള ചെലവുകൾ മുൻനിർത്തി, നീതിപൂർവ്വമായ നടപടിയെന്ന നിലയിൽ ഇതിലൂടെ കൊണ്ടുപോകുന്ന എല്ലാ ചരക്കുകളുടെയും മൂല്യത്തിന്റെ 20 ശതമാനം തുക അമേരിക്കയ്ക്ക് പ്രതിഫലമായി നൽകേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനായുള്ള ഔദ്യോഗിക നടപടിക്രമങ്ങളും ക്രമീകരണങ്ങളും ഉടനടി ആരംഭിക്കുമെന്നും അമേരിക്കൻ പ്രസിഡന്റ് കൂട്ടിച്ചേർത്തു. ഗൾഫ് മേഖലയിൽ ഇറാനുമായുള്ള കടുത്ത സൈനിക സംഘർഷങ്ങൾക്കിടയിൽ ട്രംപ് പ്രഖ്യാപിച്ച ഈ പുതിയ ‘ടോൾ’ നിബന്ധന രാജ്യാന്തര കപ്പൽ ഗതാഗത മേഖലയിലും ആഗോള എണ്ണ വിപണിയിലും പുതിയ ചലനങ്ങൾക്കും ആശങ്കകൾക്കും കാരണമായിട്ടുണ്ട്












