അമേരിക്കയെ ക്രിസ്ത്യൻ രാഷ്ട്രമാക്കാൻ ട്രംപ് അനുകൂലികൾ? നാഷണൽ മാളിൽ ‘ബിഗ് മാക്’ പ്രാർത്ഥനാ സംഗമം

വാഷിംഗ്ടൺ: അമേരിക്കൻ ഭരണഘടനയിൽ ഒരിടത്തുപോലും യേശുക്രിസ്തുവിനെക്കുറിച്ച് പരാമർശമില്ലെന്ന ചരിത്ര യാഥാർത്ഥ്യം നിലനിൽക്കെ, രാജ്യത്തെ ഒരു ക്രിസ്ത്യൻ രാഷ്ട്രമായി പ്രഖ്യാപിക്കാനുള്ള തീവ്രശ്രമങ്ങളുമായി ‘മാഗാ’ (MAGA) പ്രവർത്തകർ രംഗത്ത്. ഇതിൻ്റെ ഭാഗമായി യു.എസ്. തലസ്ഥാനത്തെ നാഷണൽ മാളിൽ ഞായറാഴ്ച വൈറ്റ് ഹൗസിൻ്റെ പൂർണ്ണ പിന്തുണയോടെ ‘റീഡെഡിക്കേറ്റ് 250’ എന്ന പേരിൽ എട്ട് മണിക്കൂർ നീണ്ട വൻ പ്രാർത്ഥനാ സമ്മേളനം നടന്നു. ‘മേക് അമേരിക്ക ക്രിസ്ത്യൻ’ (Make America Christian – Big MAC) എന്ന ലക്ഷ്യത്തോടെയാണ് ഈ ഒത്തുചേരലെന്ന് രാഷ്ട്രീയ നിരീക്ഷകരും വിമർശകരും ചൂണ്ടിക്കാണിക്കുന്നു.

ഇവാഞ്ചലിക്കൽ പാസ്റ്റർമാർ, ആരാധനാ ബാൻഡുകൾ, ട്രംപ് അനുകൂലികളായ ഇൻഫ്ലുവൻസർമാർ, കാബിനറ്റ് സെക്രട്ടറിമാർ, യാഥാസ്ഥിതിക നിയമനിർമ്മാതാക്കൾ എന്നിവരുൾപ്പെടെ പതിനായിരക്കണക്കിന് ആളുകളാണ് പരിപാടിയിൽ പങ്കെടുത്തത്. അമേരിക്കയെ ദൈവത്തിന് കീഴിലുള്ള ഒരൊറ്റ രാഷ്ട്രമായി പുനരർപ്പിക്കാൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് വീഡിയോ സന്ദേശത്തിലൂടെ ആഹ്വാനം ചെയ്തു. ജ്ഞാനോദയ തത്ത്വചിന്തയോ വിപ്ലവങ്ങളോ അല്ല, മറിച്ച് ക്രിസ്തുമതമാണ് അമേരിക്കൻ രൂപീകരണത്തിന് പിന്നിലെ യഥാർത്ഥ ചാലകശക്തിയെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ചടങ്ങിൽ പ്രഖ്യാപിച്ചു. വൈസ് പ്രസിഡൻ്റ് ജെ.ഡി. വാൻസ്, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്, ഹൗസ് സ്പീക്കർ മൈക്ക് ജോൺസൺ എന്നിവരുടെ സന്ദേശങ്ങൾ ഉൾപ്പെടുത്തിയ പരിപാടിക്ക് നികുതിപ്പണവും ഭാഗികമായി വിനിയോഗിച്ചതായി ആക്ഷേപമുണ്ട്.

ട്രംപിനെ വളർത്തിയെടുക്കാൻ കർത്താവ് രണ്ട് നൂറ്റാണ്ടുകൾ കാത്തിരുന്നുവെന്ന് യാഥാസ്ഥിതിക നിരീക്ഷകനായ എറിക് മെറ്റാക്സാസ് ജനക്കൂട്ടത്തോട് പറഞ്ഞപ്പോൾ, വലിയ കൈയടിയാണ് ഉയർന്നത്. അവിടെയുണ്ടായിരുന്ന ഒരാളുടെ ഷർട്ടിൽ എഴുതിയിരുന്നത്: “യേശു എൻ്റെ രക്ഷകൻ. ട്രംപ് എൻ്റെ പ്രസിഡൻ്റ്” എന്നായിരുന്നു. ആഗോളവാദികൾക്കും ‘ഡീപ് സ്റ്റേറ്റിനും’ എതിരെ പോരാടാൻ ദൈവം തിരഞ്ഞെടുത്ത ആയുധമാണ് ട്രംപ് എന്നാണ് മറ്റൊരാൾ വിശേഷിപ്പിച്ചത്.

ഭരണകൂടവും ചർച്ചും തമ്മിലുള്ള വേർതിരിവ് ഇല്ലാതാക്കുന്നതാണ് പുതിയ നീക്കങ്ങളെന്ന് വിമർശകർ പരിഹസിക്കുന്നു. മറ്റുള്ള രാജ്യങ്ങളിലെ മതദേശീയതയെയും ഭൂരിപക്ഷാധിപത്യത്തെയും സ്ഥിരമായി വിമർശിക്കാറുള്ള വാഷിംഗ്ടൺ ഭരണകൂടം, ഇപ്പോൾ സ്വന്തം രാജ്യത്ത് ‘അമേരിക്കൻ താലിബാൻ’ ശൈലിയിലുള്ള മതപരമായ പുനരുത്ഥാനത്തിന് സാക്ഷ്യം വഹിക്കുകയാണെന്ന വിമർശനവും ശക്തമാണ്. പതിറ്റാണ്ടുകളായി, ഇന്ത്യയും തുർക്കിയും പോലുള്ള രാജ്യങ്ങളോട് മതവും ദേശീയതയും കൂട്ടിക്കലർത്തരുതെന്നും ‘ഭൂരിപക്ഷാധിപത്യം’, ‘മതപരമായ പുനരുത്ഥാനം’ എന്നിവക്കെതിരെയും വാഷിംഗ്ടൺ ഉപദേശിക്കാറുണ്ടായിരുന്നു.

അമേരിക്കയുടെ സ്ഥാപക നേതാക്കളായ തോമസ് ജെഫേഴ്സൺ, ജെയിംസ് മാഡിസൺ, ജോർജ്ജ് വാഷിംഗ്ടൺ എന്നിവർ ഭരണനിർവഹണത്തിൽ നിന്ന് മതത്തെ ബോധപൂർവ്വം മാറ്റിനിർത്തിയിരുന്നവരാണ്. ജിമ്മി കാർട്ടർ, റൊണാൾഡ് റീഗൻ, ജോർജ്ജ് ഡബ്ല്യു. ബുഷ് തുടങ്ങിയ മുൻ പ്രസിഡൻ്റുമാരും ഈ ഭരണഘടനാപരമായ സന്തുലിതാവസ്ഥ പാലിച്ചിരുന്നു. എന്നാൽ വ്യക്തിജീവിതത്തിലോ മതപരമായ കാര്യങ്ങളിലോ വലിയ ഭക്തി പുലർത്താത്ത ഡോണൾഡ് ട്രംപ്, രാഷ്ട്രീയ നേട്ടങ്ങൾക്കായി ഈ മതപരമായ പ്രതീകാത്മകതയെ പൂർണ്ണമായി ഉപയോഗിക്കുകയാണെന്ന് വിലയിരുത്തപ്പെടുന്നു.

യു.എസ് ജനസംഖ്യയുടെ 13-14 ശതമാനം വരുന്ന വെള്ളക്കാരായ ഇവാഞ്ചലിക്കൽ പ്രൊട്ടസ്റ്റൻ്റുകളാണ് ട്രംപിൻ്റെയും മാഗാ രാഷ്ട്രീയത്തിൻ്റെയും പ്രധാന വൈകാരിക നട്ടെല്ല്. ഗർഭച്ഛിദ്ര നിയന്ത്രണങ്ങൾ ഉൾപ്പെടെയുള്ള തങ്ങളുടെ യാഥാസ്ഥിതിക അജണ്ടകൾ നടപ്പിലാക്കാൻ ട്രംപിനെ രാഷ്ട്രീയ ആയുധമാക്കുന്ന ഇവർ, ലക്ഷ്യമിടുന്നത് ഒരു ‘ക്രിസ്ത്യൻ യുണൈറ്റഡ് സ്റ്റേറ്റ്സ്’ (CUS) രൂപീകരണമാണെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു.

Trump supporters want to make America a Christian nation? ‘Big Mac’ prayer meeting on the National Mall