
വാഷിംഗ്ടൺ: ഇറാനെതിരായ ആക്രമണ നീക്കങ്ങളിൽ നിന്ന് അവസാന നിമിഷം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പിന്മാറിയതിന് പിന്നിൽ സൗദി അറേബ്യ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളുടെ ശക്തമായ ഇടപെടലെന്ന് റിപ്പോർട്ട്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അമീർ അടക്കമുള്ള പ്രമുഖ നേതാക്കൾ വാഷിംഗ്ടണുമായി നടത്തിയ അടിയന്തര ഫോൺ സംഭാഷണങ്ങളിൽ, നിലവിലെ യുഎസ് സൈനിക തന്ത്രം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടതാണ് തീരുമാനത്തിൽ നിർണ്ണായകമായത്.
ഒരു പുതിയ സമാധാന കരാറിന്റെ “അടിസ്ഥാന രൂപരേഖകൾ” രൂപപ്പെട്ടിട്ടുണ്ടെന്നും, അതുകൊണ്ടാണ് ആക്രമണം താൽക്കാലികമായി നിർത്തിവെച്ചതെന്നും ട്രംപ് സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിൽ’ കുറിച്ചു. എന്നാൽ, ഈ കരാർ വ്യവസ്ഥകൾ എന്തൊക്കെയാണെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. കഴിഞ്ഞ അഞ്ച് മാസത്തിനിടെ പലതവണ കരാർ ഉടൻ നടപ്പിലാകുമെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിയിരുന്നില്ല.
അതേസമയം, ട്രംപിന്റെ ഈ നിരന്തരമായ നിലപാട് മാറ്റങ്ങൾക്കെതിരെ അമേരിക്കൻ കോൺഗ്രസിൽ (ക്യാപിറ്റൽ ഹിൽ) രൂക്ഷമായ വിമർശനം ഉയർന്നുകഴിഞ്ഞു. തുടർച്ചയായി ഭീഷണിപ്പെടുത്തുക, പിന്നീട് അവസാന നിമിഷം പിന്മാറുക എന്ന ഒരേ രീതി അമേരിക്ക ആവർത്തിച്ചുകൊണ്ടിരിക്കുകയാണെന്നും, ഇത് ഇറാന്റെ ഭീഷണി അവസാനിപ്പിക്കാനോ പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണാനോ സഹായിക്കില്ലെന്നും രാഷ്ട്രീയ എതിരാളികളും നയതന്ത്ര വിദഗ്ദ്ധരും ചൂണ്ടിക്കാട്ടുന്നു.












