
ഒട്ടാവ: കാനഡയിലെ സറേയിൽ വ്യവസായികളെയും പ്രവാസികളെയും ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘവുമായി ബന്ധപ്പെട്ട് രണ്ട് ഇന്ത്യൻ പൗരന്മാരെ പൊലീസ് അറസ്റ്റ് ചെയ്തു. ദമൻജീത് സിംഗ് (22), പർദാമൻ സിംഗ് (30) എന്നിവരാണ് പിടിയിലായത്. സറേയിലെ ഒരു വീടിന് നേരെ നടന്ന വെടിവെപ്പിൽ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
ഏപ്രിൽ 22-ന് പുലർച്ചെ സറേയിലെ 87A അവന്യൂവിലുള്ള ഒരു വീടിന് നേരെയാണ് പ്രതികൾ വെടിയുതിർത്തത്. വെടിവെപ്പിൽ വീടിനും സമീപമുണ്ടായിരുന്ന വാഹനത്തിനും കേടുപാടുകൾ സംഭവിച്ചെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ല. ആളുകൾ താമസിക്കുന്ന സ്ഥലമാണെന്ന് അറിഞ്ഞുകൊണ്ട് വെടിയുതിർത്തതിനും, ലൈസൻസില്ലാതെ നിരോധിത ആയുധങ്ങൾ കൈവശം വെച്ചതിനുമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. നിലവിൽ റിമാൻഡിലുള്ള പ്രതികളെ കോടതിയിൽ ഹാജരാക്കി വരികയാണ്.
പ്രതികൾ രണ്ടുപേരും വിദേശ പൗരന്മാരാണെന്ന് സ്ഥിരീകരിച്ചതോടെ കാനഡ ബോർഡർ സർവീസസ് ഏജൻസിയും (CBSA) അന്വേഷണത്തിൽ പങ്കാളികളായിട്ടുണ്ട്. പ്രതികളുടെ ക്രിമിനൽ പശ്ചാത്തലവും വലിയ ഗാങ് ശൃംഖലകളും കണ്ടെത്തുന്നതിനായി പൊലീസ് ഇവരുടെ ചിത്രങ്ങൾ പരസ്യപ്പെടുത്തി.
കാനഡയിലെ സൗത്ത് ഏഷ്യൻ (പ്രത്യേകിച്ച് ഇന്ത്യൻ) സമൂഹത്തെ ലക്ഷ്യമിട്ട് വലിയ തോതിലുള്ള പണം തട്ടൽ ഭീഷണികൾ ഉയരുന്ന പശ്ചാത്തലത്തിലാണ് ഈ അറസ്റ്റ്. കാനഡയിലെ ഫിനാൻഷ്യൽ ഇൻ്റലിജൻസ് ഏജൻസിയായ ‘ഫിൻട്രാക്ക്’ ഇതുസംബന്ധിച്ച് നിർണ്ണായക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കാനഡയിൽ സ്റ്റഡി പെർമിറ്റിൽ എത്തുന്ന, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന യുവ ഇന്ത്യൻ പൗരന്മാരെ പ്രാദേശിക ക്രിമിനൽ സംഘങ്ങൾ പണം നൽകി അക്രമങ്ങൾക്കായി ‘ഫൂട്ട് സോൾജിയേഴ്സ്’ (കൂലിപ്പടയാളികൾ) ആയി ഉപയോഗിക്കുന്നുണ്ടെന്നാണ് ഏജൻസിയുടെ കണ്ടെത്തൽ. അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്കാണ് ഈ സംഭവം വഴിവെച്ചിരിക്കുന്നത്.
Two Indian nationals arrested for shooting at expats’ homes in Canada to extort money














