
ടെഹ്റാൻ: ഇറാനിലെ സൈനിക താവളത്തിനു നേരെ അമേരിക്ക നടത്തിയ ശക്തമായ രാത്രികാല വ്യോമാക്രമണത്തിൽ ഏഴ് ഇറാനിയൻ സൈനികർ കൊല്ലപ്പെട്ടു. തെക്കുകിഴക്കൻ നഗരമായ ബംപൂരിലെ സൈനിക ക്യാമ്പ് ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഇറാൻ സൈന്യത്തെ ഉദ്ധരിച്ച് ഔദ്യോഗിക വാർത്താ ഏജൻസിയായ ‘ഇർന’ റിപ്പോർട്ട് ചെയ്തു.
കൊല്ലപ്പെട്ടവരിൽ സ്ഥിരം സൈനിക ഉദ്യോഗസ്ഥരും നിർബന്ധിത സൈനിക സേവനത്തിൻ്റെ ഭാഗമായിരുന്ന ജവാന്മാരും ഉൾപ്പെടുന്നു. ആക്രമണത്തിൽ പരിക്കേറ്റ നിരവധി സൈനികരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം.
പ്രാദേശിക സമയം അർദ്ധരാത്രിയോടെയാണ് ബംപൂർ നഗരത്തെ നടുക്കിയ സ്ഫോടനങ്ങൾ ഉണ്ടായത്. സൈനിക താവളത്തിലെ ബാരക്കുകൾ, ഉദ്യോഗസ്ഥരുടെ താമസസൗകര്യങ്ങൾ, ഗാർഡ് പോസ്റ്റുകൾ, അതിഥി മന്ദിരം എന്നിവ പൂർണ്ണമായും തകർക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ആക്രമണം.
ഏഴ് മണിക്കൂറോളം നീണ്ടുനിന്ന ശക്തമായ വ്യോമാക്രമണമാണ് പ്രദേശത്ത് നടന്നതെന്ന് യുഎസ് സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചു. മേഖലയിലെ ഡസൻകണക്കിന് ഇറാനിയൻ സൈനിക കേന്ദ്രങ്ങൾ തകർത്തതായും യുഎസ് സൈന്യം അവകാശപ്പെട്ടു. ആക്രമണത്തെത്തുടർന്ന് മേഖലയിൽ വൻ യുദ്ധഭീതിയാണ് നിലനിൽക്കുന്നത്.
US attack at midnight: Iranian military base destroyed, 7 soldiers reportedly killed













