ഒമാൻ തീരത്ത് ഇന്ത്യൻ നാവികരുള്ള ചരക്കുകപ്പലുകൾക്ക് നേരെ യുഎസ് സൈന്യം നടത്തിയ തുടർച്ചയായ മിസൈലാക്രമണങ്ങളെ യുഎസ് സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചു. ഏറ്റവും ഒടുവിൽ ഗിനിയ-ബിസാവു പതാകയേന്തിയ ‘എംടി ജൽവീർ’ എന്ന കപ്പലിന് നേരെ രണ്ട് ഹെൽഫയർ മിസൈലുകൾ പ്രയോഗിച്ചതായി അവർ വ്യക്തമാക്കി. ഇറാനിൽ നിന്ന് എണ്ണ കടത്താൻ ശ്രമിച്ചതിലൂടെ യുഎസ് ഉപരോധം ലംഘിച്ചുവെന്നും, സൈന്യം നൽകിയ നിർദ്ദേശങ്ങൾ കപ്പൽ അധികൃതർ തുടർച്ചയായി അവഗണിച്ചതുമാണ് ആക്രമണത്തിന് കാരണമായതെന്നും യുഎസ് സെൻട്രൽ കമാൻഡ് എക്സിലൂടെ അറിയിച്ചു.
ഒരാഴ്ചയ്ക്കിടെ ഒമാൻ തീരത്ത് ഇന്ത്യൻ ജീവനക്കാരുള്ള കപ്പലുകൾക്ക് നേരെ അമേരിക്ക നടത്തുന്ന മൂന്നാമത്തെ സൈനിക ആക്രമണമാണിത്. കഴിഞ്ഞ തിങ്കളാഴ്ച ഹോർമുസ് കടലിടുക്കിന് തെക്ക് ഭാഗത്ത് വച്ച് 24 ഇന്ത്യൻ നാവികരുണ്ടായിരുന്ന ‘എംടി മാരിവെക്സ്’ എന്ന കപ്പലിന് നേരെ യുഎസ് ആക്രമണം നടത്തുകയും കപ്പലിന് തീപിടിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ പലാവു പതാകയുള്ള ‘സെറ്റബെല്ലോ’ എന്ന എണ്ണക്കപ്പലിന് നേരെ നടന്ന ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെടുകയും ചെയ്തു. ഇറാനുമേലുള്ള ഉപരോധം ലംഘിക്കാൻ ശ്രമിച്ചു എന്ന ഒരേ ആരോപണമാണ് ഈ മൂന്ന് കപ്പലുകൾക്ക് നേരെയും യുഎസ് ഉന്നയിക്കുന്നത്.
അന്താരാഷ്ട്ര ജലപാതകളിൽ ഇന്ത്യൻ നാവികരുടെ ജീവന് ഭീഷണിയുയർത്തി യുഎസ് നടത്തുന്ന ഇത്തരം ആക്രമണങ്ങളെ ഇന്ത്യ ശക്തമായി അപലപിച്ചു. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം യുഎസ് നയതന്ത്ര പ്രതിനിധിയെ നേരിട്ട് വിളിച്ചുവരുത്തി രാജ്യത്തിന്റെ കടുത്ത പ്രതിഷേധം അറിയിച്ചു. പശ്ചിമേഷ്യൻ മേഖലയിൽ ഇന്ത്യൻ നാവികർ ഉൾപ്പെടുന്ന ചരക്കുകപ്പലുകൾക്ക് നേരെ തുടർച്ചയായുണ്ടാകുന്ന ഇത്തരം സംഭവങ്ങൾ അതീവ ആശങ്കാജനകമാണെന്നും, വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ അമേരിക്ക ഉടൻ അവസാനിപ്പിക്കണമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ ആവശ്യപ്പെട്ടു.
US Confirms Attacks on Ships with Indian Crew Citing Violations; India Strongly Condemns Operations













