
വാഷിംഗ്ടൺ: യു.എസ് നാവികസേനയുടെ യുദ്ധക്കപ്പലിന് നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിന് ശക്തമായ തിരിച്ചടിയുമായി അമേരിക്ക. ഇറാൻ്റെ ഇസ്ലാമിക് റെവല്യൂഷനറി ഗാർഡ് കോർപ്സിൻ്റെ (IRGC) അഞ്ച് ഓയിൽ ടാങ്കറുകൾ അമേരിക്കൻ സൈന്യം തകർത്തതായി യു.എസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ചൊവ്വാഴ്ചയാണ് മേഖലയെ യുദ്ധഭീതിയിലാഴ്ത്തിയ സംഭവം നടന്നത്.
തകർക്കപ്പെട്ട കപ്പലുകളിൽ നാലെണ്ണം ഒമാൻ ഉൾക്കടലിലും, ഒരെണ്ണം ഇറാൻ്റെ പ്രധാന എണ്ണക്കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപവുമായിരുന്നു. ആക്രമണത്തിന് തൊട്ടുമുമ്പ് ടാങ്കറുകളിലെ ജീവനക്കാരോട് കപ്പൽ വിട്ടുപോകാൻ യു.എസ് സൈന്യം നിർദ്ദേശിച്ചിരുന്നു. ഇതിനാൽ വലിയ ജീവഹാനി ഒഴിവാക്കാനായി. ആക്രമണത്തിൽ അഞ്ച് കപ്പലുകളും പൂർണ്ണമായും തകരുകയും പ്രവർത്തനരഹിതമാവുകയും ചെയ്തു.
അമേരിക്കൻ യുദ്ധക്കപ്പലിനെ ലക്ഷ്യമിട്ട് ഇറാൻ തൊടുത്ത മിസൈലുകൾ കപ്പൽ വിജയകരമായി പ്രതിരോധിച്ചതായും, യു.എസ് സൈനികർക്ക് ആർക്കും പരിക്കേറ്റിട്ടില്ലെന്നും സെൻട്രൽ കമാൻഡ് വ്യക്തമാക്കി. സംഭവത്തോടെ മിഡിൽ ഈസ്റ്റിൽ വീണ്ടും കടുത്ത സൈനിക പിരിമുറുക്കം ഉടലെടുത്തിട്ടുണ്ട്.
US destroys 5 Iranian oil tankers; Strong retaliation for attack on warship














