
പശ്ചിമേഷ്യൻ മേഖലയിൽ അമേരിക്കയുടെ സ്വാധീനം അവസാനിച്ചുവെന്നും യുഎസ് ദയനീയമായി പരാജയപ്പെട്ടുവെന്നും ഇറാൻ പരമോന്നത നേതാവ് മൊജ്തബ അലി ഖമനേയി. പേർഷ്യൻ ഗൾഫിലും ഹോർമുസ് കടലിടുക്കിലും പുതിയൊരു അധ്യായം തുറക്കപ്പെട്ടിരിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസം നടന്ന ഉന്നതതല യോഗത്തിലാണ് അമേരിക്കക്കെതിരെ കടുത്ത വിമർശനങ്ങളുമായി ഇറാൻ രംഗത്തെത്തിയത്.
ഹോർമുസ് കടലിടുക്കിലെ സുരക്ഷാ കാര്യങ്ങളിൽ ഇറാന്റെ നിർണ്ണായകമായ മേധാവിത്വം ഉറപ്പാക്കുന്ന നീക്കങ്ങളാണ് ഇപ്പോൾ നടക്കുന്നത്. തന്ത്രപ്രധാനമായ ഈ മേഖലയിൽ വിദേശ ശക്തികളുടെ ഇടപെടൽ ഇനി അനുവദിക്കില്ലെന്ന സൂചനയാണ് ഖമനേയിയുടെ വാക്കുകൾ നൽകുന്നത്. മേഖലയിലെ ഊർജ്ജ വിതരണ ശൃംഖലയിൽ ഇറാന്റെ സ്വാധീനം വർധിപ്പിക്കുന്നതിലൂടെ പുതിയ ഭൗമരാഷ്ട്രീയ സമവാക്യങ്ങൾ രൂപപ്പെടുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
അറബ് രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനും പ്രാദേശിക സഹകരണം വർധിപ്പിക്കുന്നതിനും ഇറാൻ പുതിയ പദ്ധതികൾ ആവിഷ്കരിക്കുകയാണ്. ഗൾഫ് മേഖലയുടെ സുരക്ഷ മേഖലയിലെ രാജ്യങ്ങൾ തന്നെ കൈകാര്യം ചെയ്യുന്ന കാലം അതിക്രമിച്ചുവെന്നും ഖമനേയി കൂട്ടിച്ചേർത്തു. അമേരിക്കൻ സാന്നിധ്യം ഇല്ലാതാകുന്നതോടെ ഗൾഫ് മേഖലയിൽ കൂടുതൽ സമാധാനവും സ്ഥിരതയും കൈവരുമെന്നാണ് ഇറാന്റെ നിലപാട്.
US Has Failed Miserably, Says Iranian Supreme Leader












