മുംബൈ: അമേരിക്ക- ഇസ്രയേൽ – ഇറാൻ സംഘർഷം വലിയ അളവിൽ ബാധിക്കുന്ന പ്രധാന രാജ്യങ്ങളിലൊന്നാകും ഇന്ത്യയെന്ന് ഐ.എം.എഫ്. മുൻ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറും സാമ്പത്തികവിദഗ്ധയുമായ ഗീതാ ഗോപിനാഥ്. പശ്ചിമേഷ്യൻ പ്രതിസന്ധിയുടെ സാമ്പത്തികാഘാതം ഇനിയും പ്രകടമായിത്തുടങ്ങിയിട്ടില്ല. ഹോർമുസ് കടലിടുക്കിലെ തടസ്സം ഇനിയും നീങ്ങിയിട്ടില്ല. ഇന്ത്യയിലേക്കുള്ള എണ്ണ-വാതക ഇറക്കുമതിക്കൊപ്പം കയറ്റുമതിയിൽ വിതരണശൃംഖലയായുള്ള ഗൾഫ് രാജ്യങ്ങളുടെ പങ്കിനെയും യുദ്ധം ഗുരുതരമായി ബാധിച്ചുവെന്നും ഗൾഫിൽ തൊഴിലെടുക്കുന്ന പ്രവാസി ഇന്ത്യക്കാരിൽനിന്നുള്ള നിക്ഷേപ ഒഴുക്കിനും യുദ്ധം വെല്ലുവിളിയാണെന്നും ഗീതാ ഗോപിനാഥ് വ്യക്തമാക്കി.
രാജ്യത്ത് എണ്ണയുമായി ബന്ധപ്പെട്ട് ഇപ്പോഴുള്ള പ്രതിസന്ധി മുൻകാലത്തിൽനിന്ന് വ്യത്യസ്തമാണ്. വിലവർധനയ്ക്കൊപ്പം ലഭ്യതക്കുറവും ഇത്തവണ കടുത്തവെല്ലുവിളിയാകുന്നു. രാജ്യത്ത് ഇതിനകം പാചകവാതക ലഭ്യതക്കുറവ് പ്രകടമാണ്. ഇതിനെല്ലാം കാരണം ഹോർമുസ് വഴിയുള്ള ചരക്കുനീക്കത്തിലെ പ്രതിസന്ധിയാണ് . എണ്ണയിലും വാതകത്തിലും മാത്രം പ്രതിസന്ധി ഒതുങ്ങില്ല. വളം, ഹീലിയം, സൾഫർ എന്നിവയുടെ നീക്കവും തടസ്സപ്പെടുമെന്നും അവർ പറഞ്ഞു.
അതേസമയം, യുക്രൈൻയുദ്ധം തുടങ്ങുന്ന സമയത്തെ വിലക്കയറ്റം ഇപ്പോൾ ഉണ്ടായിട്ടില്ല. കോവിഡിനുശേഷം എണ്ണയുടെ ആവശ്യം കൂടിവരുന്ന സമയമായിരുന്നതാണ് അന്ന് വിതരണതടസ്സമുണ്ടായപ്പോൾ വില കുത്തനെ ഉയർന്നത്. ഇത്തവണ ആവശ്യം അത്രയ്ക്ക് കൂടിയിട്ടില്ല. രാജ്യങ്ങൾ പലയിടത്തുനിന്നും എണ്ണ വാങ്ങാൻ തുടങ്ങി. പരിസ്ഥിതിസൗഹൃദ ഊർജത്തിലേക്ക് രാജ്യങ്ങൾ മാറിത്തുടങ്ങുകയും ചെയ്‌തു. ഇത്തവണ വില പരിധിവിട്ടുയരാതിരിക്കാൻ ഇത് സഹായകമായെന്നും ഗീതാ ഗോപിനാഥ് പറഞ്ഞു.
എന്നാൽ, അന്നത്തെ പ്രതിസന്ധിയെക്കാൾ ഭീകരമാണ് ഇപ്പോഴത്തെ സ്ഥിതി. ഹോർമുസിലെ തടസ്സം കൂടുതൽ ഉത്പന്നങ്ങളെയും രാജ്യങ്ങളെയും ബാധിച്ചിട്ടുണ്ട്. വളത്തിൻ്റെ ക്ഷാമം ഭക്ഷ്യോത്പാദനത്തെയും ബാധിച്ചേക്കാം. പ്രതിസന്ധി തുടർന്നാൽ കാർഷികോത്പാദനം കുറയാനിടയാക്കുമെന്നും ഇത് ഭക്ഷ്യവിലപ്പെരുപ്പത്തിന് കാരണമാകാമെന്നും ഗീതാ ഗോപിനാഥ് കൂട്ടിച്ചേർത്തു.
US-Iran conflict; India is one of the countries that will face economic impact, says Gita Gopinath














