കുട്ടികളുടെ പാസ്‌പോർട്ടിന് മാതാപിതാക്കളുടെ പൗരത്വ രേഖ നിർബന്ധമാക്കാൻ യുഎസ്

വാഷിങ്ടൺ: കുട്ടികൾക്കായി യുഎസ് പാസ്‌പോർട്ടിന് അപേക്ഷിക്കുമ്പോൾ മാതാപിതാക്കളുടെ പൗരത്വമോ കുടിയേറ്റ പദവിയോ തെളിയിക്കുന്ന രേഖകൾ സമർപ്പിക്കുന്നത് നിർബന്ധമാക്കാൻ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ആലോചിക്കുന്നു. ജന്മാവകാശ പൗരത്വം നിയന്ത്രിക്കാനുള്ള പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നീക്കങ്ങളുടെ ഭാഗമായാണ് പുതിയ നിർദേശം.

റോയിട്ടേഴ്‌സ് റിപ്പോർട്ട് പ്രകാരം, കുട്ടിയുടെ പാസ്‌പോർട്ട് അപേക്ഷയ്‌ക്കൊപ്പം മാതാപിതാക്കളോ നിയമപരമായ രക്ഷിതാക്കളോ സ്വന്തം പൗരത്വമോ കുടിയേറ്റ പദവിയോ തെളിയിക്കുന്ന രേഖകൾ സമർപ്പിക്കേണ്ടി വരും. സാധുവായ യുഎസ് പാസ്‌പോർട്ട്, ജനന സർട്ടിഫിക്കറ്റ് തുടങ്ങിയവ പൗരത്വം തെളിയിക്കാനും I-94 ഫോം, സ്ഥിരതാമസ രേഖ (ഗ്രീൻ കാർഡ്) തുടങ്ങിയവ കുടിയേറ്റ പദവി തെളിയിക്കാനും ആവശ്യപ്പെട്ടേക്കാം.

ട്രംപിന്റെ ഓഗസ്റ്റ് 6ലെ എക്സിക്യൂട്ടീവ് ഉത്തരവ് പ്രകാരം കുട്ടിക്ക് യുഎസ് പൗരത്വത്തിന് അർഹതയുണ്ടോ എന്ന് നിർണയിക്കാനാണ് വിവരങ്ങൾ ഉപയോഗിക്കുക. യുഎസിൽ ജനിച്ച കുട്ടിയുടെ പാസ്‌പോർട്ടിന് നിലവിൽ അപേക്ഷിക്കുമ്പോൾ മാതാപിതാക്കൾ കുട്ടിയുമായുള്ള ബന്ധവും ഫോട്ടോ തിരിച്ചറിയൽ രേഖയും തെളിയിച്ചാൽ മതിയാകും. മാതാപിതാവ് യുഎസ് പൗരനാണോ എന്ന് അപേക്ഷയിൽ ചോദിക്കുന്നുണ്ടെങ്കിലും സാധാരണയായി അതിന് തെളിവ് നിർബന്ധമല്ല.

‘ജനന ടൂറിസം’ ഉൾപ്പെടെയുള്ള പൗരത്വ സംവിധാനത്തിന്റെ ദുരുപയോഗം തടയാനാണ് നടപടിയെന്ന് ട്രംപ് ഭരണകൂടം വാദിക്കുന്നു. അമേരിക്കൻ പൗരത്വത്തിന്റെ അർഥവും മൂല്യവും സംരക്ഷിക്കുമെന്നും പാസ്‌പോർട്ട് നടപടികൾ അതിനനുസരിച്ചായിരിക്കുമെന്നും സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് ടോമി പിഗോട്ട് പറഞ്ഞു. ട്രംപിന്റെ ആദ്യ ജന്മാവകാശ പൗരത്വ ഉത്തരവ് യുഎസിൽ ജനിക്കുന്ന കുട്ടിക്ക് കുറഞ്ഞത് ഒരു മാതാപിതാവ് യുഎസ് പൗരനോ നിയമപരമായ സ്ഥിരതാമസക്കാരനോ ആയിരിക്കണമെന്ന വ്യവസ്ഥ കൊണ്ടുവരാൻ ശ്രമിച്ചിരുന്നു. എന്നാൽ, അത് ഭരണഘടനയിലെ 14-ാം ഭേദഗതിയിലെ പൗരത്വ വ്യവസ്ഥ ലംഘിക്കുന്നതാണെന്ന് സുപ്രീം കോടതി 6-3 ഭൂരിപക്ഷത്തിൽ വിധിച്ചു.

ഓഗസ്റ്റ് 6ലെ പുതിയ ഉത്തരവ് വിദേശ സർക്കാർ ജീവനക്കാരുടെ മക്കൾ, പൗരത്വം നേടുന്നതിനായി തട്ടിപ്പിലോ വാണിജ്യ ഇടപാടിലോ ഏർപ്പെട്ടതായി ആരോപിക്കപ്പെടുന്നവരുടെ മക്കൾ, ‘വിദേശ ശത്രു’ വിഭാഗത്തിൽപ്പെടുന്നവരുടെ മക്കൾ തുടങ്ങിയ പ്രത്യേക വിഭാഗങ്ങളെയാണ് ലക്ഷ്യമിടുന്നത്. ഉത്തരവിനെതിരെ നിയമനടപടികൾക്കും സാധ്യതയുണ്ട്. ട്രംപിന്റെ നടപടിയെ ചോദ്യം ചെയ്ത് അഭിഭാഷകർ ഇതിനകം കോടതിയെ സമീപിച്ചിട്ടുണ്ട്. മേരിലാൻഡിലെ ഗ്രീൻബെൽറ്റിൽ യുഎസ് ജില്ലാ ജഡ്ജി ഡെബോറ ബോർഡ്മാന്റെ പരിഗണനയിലുള്ള കേസിൽ, ഉത്തരവ് നടപ്പാക്കുന്നത് തടയണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്. എന്നാൽ, ഭരണകൂടത്തിന്റെ പുതിയ നിർദേശങ്ങൾ സംബന്ധിച്ച ഔദ്യോഗിക മാർഗനിർദേശങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ലാത്തതിനാൽ നിയമപോരാട്ടം നേരത്തെയാണെന്നാണ് നീതിന്യായ വകുപ്പിന്റെ വാദം.

US passport rules may change: Parents could need to prove citizenship status for children

More Stories from this section

family-dental
witywide