ന്യൂഡൽഹി: കോൺഗ്രസ് ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിനിടെ വന്ദേ മാതരം ആലാപനം തടസ്സപ്പെടുത്താൻ ശ്രമിച്ചെന്നാരോപിച്ച് കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരെ ഡൽഹി പൊലീസിൽ പരാതി. ഇരുവർക്കുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നാണ് പരാതിയിലെ ആവശ്യം. വന്ദേ മാതരം സംബന്ധിച്ച പുതിയ നിയമം ബാധകമാണോയെന്നും അതിന്റെ നിയമപരമായ നില എന്താണെന്നും പരിശോധിച്ച ശേഷം സംഭവത്തിൽ നിഷ്പക്ഷവും സമയബന്ധിതവുമായ അന്വേഷണം നടത്തണമെന്നും പരാതിക്കാർ ആവശ്യപ്പെട്ടു.
വന്ദേ മാതരത്തിന്റെ കോൺഗ്രസ് എതിർത്തിട്ടുള്ള പദ്യഭാഗങ്ങൾ ആലപിക്കാൻ തുടങ്ങിയപ്പോൾ സോണിയ ഗാന്ധി ചില ആംഗ്യങ്ങൾ കാണിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് വിവാദം ആരംഭിച്ചത്. പിന്നീട് വരുന്ന പദ്യങ്ങളിൽ ഹിന്ദു മതപരമായ പ്രതീകങ്ങൾ ഉൾപ്പെടുന്നതിനാൽ മറ്റ് മതവിഭാഗങ്ങളിൽപ്പെട്ടവർക്ക് അത് എതിർപ്പുണ്ടാക്കാമെന്നാണ് കോൺഗ്രസ് നേതാക്കളുടെ വാദം. സംഭവത്തിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ ബിജെപി രൂക്ഷ വിമർശനവുമായി രംഗത്തെത്തി. സോണിയ ഗാന്ധി രാജ്യത്തോട് മാപ്പുപറയണമെന്നും ബിജെപി ആവശ്യപ്പെട്ടു. എന്നാൽ ആരോപണം കോൺഗ്രസ് നിഷേധിച്ചു. ദേശീയഗാനമായ വന്ദേ മാതരത്തിന്റെ പൂർണരൂപം ആലപിക്കുന്നത് തടയാൻ യാതൊരു ശ്രമവും ഉണ്ടായിട്ടില്ലെന്നാണ് കോൺഗ്രസിന്റെ വിശദീകരണം.
അഭിഭാഷകരായ കുനാൽ വിനായക്, ശുഭ് ശർമ എന്നിവർ നൽകിയ പരാതിയിൽ, ഇന്ദിരാ ഭവനിലെ എഐസിസി ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിന ചടങ്ങിൽ സന്നിഹിതയായിരുന്ന സോണിയ ഗാന്ധി വന്ദേ മാതരം ആലാപനം തുടരുന്നതിൽ എതിർപ്പുള്ളതായി തോന്നിക്കുന്ന രീതിയിൽ ആംഗ്യങ്ങൾ കാണിക്കുകയും സമീപത്തുണ്ടായിരുന്നവരുമായി ആശയവിനിമയം നടത്തുകയും ചെയ്തതായി ആരോപിക്കുന്നു.വന്ദേ മാതരം ആലപിക്കുന്നതിനിടെ രാഹുൽ ഗാന്ധി ഞങ്ങൾ വന്ദേ മാതരം ആലപിക്കുന്നില്ല എന്ന് പറഞ്ഞതായി അവകാശപ്പെടുന്ന വീഡിയോ ദൃശ്യങ്ങളും പരാതിയിൽ പരാമർശിച്ചിട്ടുണ്ട്. സോണിയ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും ആംഗ്യങ്ങളുടെയും പെരുമാറ്റത്തിന്റെയും കൃത്യമായ സ്വഭാവം, ഉദ്ദേശ്യം, ലക്ഷ്യം എന്നിവ അന്വേഷണത്തിലൂടെ കണ്ടെത്തേണ്ടതുണ്ടെന്നും പരാതിക്കാർ പറഞ്ഞു.
പരാതിയിൽ Prevention of Insults to National Honour (Amendment) Bill, 2026 പരാതിക്കാർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ദേശീയഗാനത്തിന് ലഭിക്കുന്ന നിയമപരമായ സംരക്ഷണം ദേശീയഗാനമായ വന്ദേ മാതരത്തിനും നൽകുകയാണ് ഭേദഗതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് പരാതിക്കാർ പറയുന്നു. ഭേദഗതി ചെയ്ത സെക്ഷൻ 3 പ്രകാരം ദേശീയഗാനമോ ദേശീയഗീതമോ ആലപിക്കുന്നത് മനഃപൂർവം തടയുകയോ, അത്തരം ആലാപനത്തിൽ ഏർപ്പെട്ടിരിക്കുന്ന സംഘത്തിന്റെ പ്രവർത്തനത്തിന് തടസ്സം സൃഷ്ടിക്കുകയോ ചെയ്യുന്ന വ്യക്തിക്ക് മൂന്ന് വർഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കാമെന്നും പരാതിയിൽ പറയുന്നു.
ദേശീയഗാനം ആലപിക്കുന്നത് മനഃപൂർവം തടയുന്നതുമായി ബന്ധപ്പെട്ട നിയമവ്യവസ്ഥയെക്കുറിച്ചുള്ള 2018ലെ സുപ്രീം കോടതി വിധിയും പരാതിയിൽ ഉദ്ധരിച്ചിട്ടുണ്ട്. പരാതി ലഭിച്ചതായി ഡൽഹി പൊലീസ് സ്ഥിരീകരിച്ചു. വിഷയത്തിൽ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധിക്കും മറ്റ് കോൺഗ്രസ് നേതാക്കൾക്കുമെതിരെ ഒഡീഷയിലും ബെംഗളൂരുവിലും കൂടി പരാതികൾ നൽകിയിട്ടുണ്ട്.
Vande Mataram row: Complaint seeks FIR against Sonia, Rahul Gandhi under new law












