തലശേരി-കുടക് അന്തര്‍ സംസ്ഥാന പാതയില്‍ സ്യൂട്ട്‌കേസില്‍ ഉപേക്ഷിച്ച നിലയില്‍ 18കാരിയുടെ മൃതദേഹം

കണ്ണൂര്‍: തലശേരി-കുടക് അന്തര്‍ സംസ്ഥാന പാതയില്‍ ചുരത്തിനു സമീപമുള്ള കുഴിയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി. നാലുകഷണങ്ങളാക്കിയ മൃതദേഹം ബ്രീഫ് കേസില്‍ ഉപേക്ഷിച്ച നിലയിലാണ് കണ്ടെടുത്തത്. 18-19 വയസ്സുള്ള പെണ്‍കുട്ടിയുടേതാണ് മൃതദേഹമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹത്തിന് രണ്ടാഴ്ച പഴക്കമുണ്ട്. കേരള അതിര്‍ത്തിയായ കൂട്ടുപുഴയില്‍ നിന്ന് 17 കി.മീ മാറി ഓട്ടക്കൊല്ലിക്കു സമീപമാണ് മൃതദേഹമടങ്ങിയ നീല ബ്രീഫ് കേസ് കണ്ടെത്തിയതെന്നു പോലീസ് പറഞ്ഞു.

കര്‍ണാടക വനംവകുപ്പ് ഉദ്യോഗസ്ഥരാണ് മൃതദേഹം കണ്ടെത്തിയത്. ഇവര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹാവശിഷ്ടങ്ങള്‍ വിരാജ്‌പേട്ട താലൂക്ക് ആശുപത്രിയില്‍ മോര്‍ച്ചറിയിലേക്ക് മാറ്റി. മൃതദേഹത്തിലുണ്ടായിരുന്ന ചുരിദാര്‍ ഉപയോഗിച്ച് എന്തെങ്കിലും സൂചനകള്‍ കണ്ടെത്താന്‍ കഴിയുമോയെന്ന അന്വേഷണത്തിലാണ് പോലീസ്. കേരളത്തിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്നു കര്‍ണാടക പോലീസ് അറിയിച്ചു.