വിവാദ പരാമര്‍ശത്തില്‍ മാപ്പു പറയില്ലെന്ന് അലന്‍സിയര്‍; അവാര്‍ഡ് നല്‍കുന്നത് ലെസ്ബിയന്‍ പ്രതിമകളാണെന്നും വിമര്‍ശനം

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാനത്തിനിടെ നടത്തിയ വിവാദ പരാമര്‍ശത്തില്‍ മാപ്പു പറയില്ലെന്ന് നടന്‍ അലന്‍സിയര്‍. തെറ്റുചെയ്യാത്ത കാര്യത്തിന് മാപ്പ് പറയേണ്ട കാര്യമില്ല. വിവാദമുണ്ടാക്കിയത് മാധ്യമങ്ങളാണെന്നും അലന്‍സിയര്‍ പറഞ്ഞു. പ്രതികരണത്തിനിടെ അലന്‍സിയര്‍ സ്ത്രീവിരുദ്ധ പരാമര്‍ശം ആവര്‍ത്തിക്കുകയും ചെയ്തു. അവാര്‍ഡ് നല്‍കുന്നത് ലെസ്ബിയന്‍ പ്രതിമകളാണെന്ന് അലന്‍സിയര്‍ പറഞ്ഞു. ഒരു ആണ്‍ പ്രതിമ കിട്ടിയിരുന്നെങ്കില്‍ കുട്ടികള്‍ ഉണ്ടാകുമായിരുന്നു. ഇത് ഒരു ഗുണവുമില്ല. സമൂഹത്തില്‍ പുരുഷന്മാര്‍ക്ക് നീതികേടുണ്ട് എന്നും താരം പ്രതികരിച്ചു.

തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ വേദിയില്‍ വെച്ചാണ് അലന്‍സിയര്‍ വിവാദ പരാമര്‍ശം നടത്തിയത്. ചലച്ചിത്ര പുരസ്‌കാരമായി പെണ്‍പ്രതിമ തന്ന് പ്രലോഭിപ്പിക്കരുതെന്നാണ് അലന്‍സിയര്‍ പറഞ്ഞത്. ആണ്‍കരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആണ്‍കരുത്തുള്ള ശില്‍പ്പം നല്‍കണമെന്ന് അലന്‍സിയര്‍ പറഞ്ഞു. ആണ്‍കരുത്തുള്ള പ്രതിമ നല്‍കുന്ന അന്ന് താന്‍ അഭിനയം നിര്‍ത്തുമെന്നും അലന്‍സിയര്‍ പറഞ്ഞു. ചലച്ചിത്ര പുരസ്‌കാര തുക വര്‍ധിപ്പിക്കണമെന്ന ആവശ്യവും അലന്‍സിയര്‍ വേദിയില്‍ അവതരിപ്പിച്ചിരുന്നു.

സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരമായി 25,000 രൂപ തന്ന് അപമാനിക്കരുതെന്നായിരുന്നു നടന്റെ ആവശ്യം. അപ്പന്‍ സിനിമയുടെ പ്രകടനത്തിനുള്ള സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് ഏറ്റുവാങ്ങിയ ശേഷമായിരുന്നു അലന്‍സിയറിന്റെ പ്രതികരണം. പുരസ്‌കാരത്തിന് അര്‍ഹരായ 47 ചലച്ചിത്ര പ്രതിഭകള്‍ വന്നെത്തിയ വേദിയില്‍ വെച്ചാണ് നടന്‍ വിവാദ പരാമര്‍ശം നടത്തിയത്. അലന്‍സിയറിനെ കൂടാതെ മമ്മൂട്ടി, കുഞ്ചാക്കോ ബോബന്‍, വിന്‍സി അലോഷ്യസ്, ലിജോ ജോസ് പെല്ലിശ്ശേരി, മഹേഷ് നാരായണന്‍, എം.ജയചന്ദ്രന്‍, റഫീക്ക് അഹമ്മദ്, രതീഷ് ബാലകൃഷ്ണ പൊതുവാള്‍ തുടങ്ങിയവരും പുരസ്‌കാര വേദിയിലുണ്ടായിരുന്നു.