
അയോധ്യയിലെ രാമക്ഷേത്രം നിര്‍മ്മാണം അവസാനഘട്ടത്തിലെത്തി നിൽക്കെ പൂജാരിമാരെ തിരഞ്ഞെടുക്കാനുള്ള തയാറെടുപ്പുകൾ തുടങ്ങി. ഇതിലേക്ക് മൂവായിരത്തിലേറെ അപേക്ഷകളാണ് ലഭിച്ചത് എന്ന് റാം മന്ദിർ തീർത്ഥ ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു. അപേക്ഷ നല്‍കിയവരില്‍ 200 പേരെ അഭിമുഖ പരീക്ഷയ്ക്ക് തിരഞ്ഞെടുത്തു. ഇതില്‍ 20 പേര്‍ക്കാണ് നിയമനം ലഭിക്കുക.
200 പേരുടെ ചുരുക്ക പട്ടിക തയ്യാറാക്കി അഭിമുഖത്തിന് ക്ഷണിച്ചെന്നും ട്രസ്റ്റ് അറിയിച്ചു. അപേക്ഷ നല്‍കിയ 3000 ത്തോളം പേരില്‍ നിന്ന് മെറിറ്റ് അടിസ്ഥാനത്തില്‍ ആണ് അഭിമുഖത്തിനായി 200 പേരുടെ ചുരുക്ക പട്ടിക തയാറാക്കിയത്.
ആറ് മാസത്തെ പരിശീലനത്തിന് ശേഷം വിവിധ തസ്തികകളിൽ നിയോഗിക്കും. അഭിമുഖത്തില്‍ തിരഞ്ഞെടുക്കപ്പെടാത്തവർക്കും പരിശീലനത്തിൽ പങ്കെടുക്കാം. അവര്‍ക്ക് സർട്ടിഫിക്കറ്റ് നൽകുമെന്ന് ട്രസ്റ്റ് ട്രഷറർ ഗോവിന്ദ് ദേവ് ഗിരി അറിയിച്ചു. ഭാവിയില്‍ ഒഴിവ് വരുമ്പോള്‍ ഇവരെ പരിഗണിക്കും. പരിശീലന വേളയിൽ സൗജന്യ ഭക്ഷണവും താമസവും കൂടാതെ 2000 രൂപ സ്റ്റൈപ്പൻഡായി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിശ്വഹിന്ദു പരിഷത്തിന്റെ (വിഎച്ച്പി) ആസ്ഥാനമായ കർസേവക് പുരത്താണ് അഭിമുഖം. വൃന്ദാവനത്തിൽ നിന്നുള്ള പ്രഭാഷകന്‍ ജയ്കാന്ത് മിശ്ര, അയോധ്യയിലെ മഹന്തുമാരായ മിഥിലേഷ് നന്ദിനി ശരൺ, സത്യനാരായണ ദാസ് എന്നിവരുടെ പാനലാണ് അഭിമുഖം നടത്തുന്നത്. തെരഞ്ഞെടുക്കപ്പെടുന്നവരെ പൂജാരിമാരായി നിയമിക്കും.
3000 applications for the posts of temple priests of Ayodhya Ram Temple













