അമേരിക്ക–ഇറാൻ സമാധാന കരാറിനെ സ്വാഗതം ചെയ്ത് മോദി; സമാധാനവും കടൽഗതാഗത സ്വാതന്ത്ര്യവും പുനഃസ്ഥാപിക്കാൻ സഹായിക്കും

അമേരിക്കയും ഇറാനും തമ്മിൽ ഉണ്ടായ സമാധാന കരാറിനെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ കരാർ പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനും കടൽഗതാഗതത്തിന്റെയും വ്യാപാരത്തിന്റെയും സ്വാതന്ത്ര്യം ഉറപ്പാക്കാനും സഹായിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാനും ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാനും ലക്ഷ്യമിട്ടുള്ള ഈ കരാർ ജൂൺ 19-ന് സ്വിറ്റ്സർലൻഡിൽ ഒപ്പുവെക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്.

എക്‌സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച പ്രസ്താവനയിൽ, ലോകമെമ്പാടും ഗുരുതര സാമ്പത്തിക പ്രതിസന്ധികൾ സൃഷ്ടിക്കുകയും നിരവധി രാജ്യങ്ങളിൽ ജീവഹാനിക്ക് ഇടയാക്കുകയും ചെയ്ത പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള സമാധാന കരാറിനെ താൻ സ്വാഗതം ചെയ്യുന്നതായി പ്രധാനമന്ത്രി മോദി അറിയിച്ചു. കരാറിന്റെ നടപ്പാക്കൽ മേഖലയിലെ സമാധാനവും സ്ഥിരതയും വീണ്ടെടുക്കാനും കടൽഗതാഗതത്തിന്റെയും വാണിജ്യത്തിന്റെയും സ്വാതന്ത്ര്യം ഉറപ്പാക്കാനും സഹായിക്കുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.ശേഷിക്കുന്ന വിഷയങ്ങളിലെ ചർച്ചകൾ ദീർഘകാലം നിലനിൽക്കുന്ന അന്തിമ കരാറിലേക്കെത്തുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നതെന്നും മോദി കൂട്ടിച്ചേർത്തു.

നിലവിൽ ഇത് ഒരു പ്രാഥമിക ചട്ടക്കൂടായിരുന്നാലും, ഫെബ്രുവരിയിൽ അമേരിക്കയും ഇസ്രായേലും ചേർന്ന് ഇറാനെതിരെ നടത്തിയ ആക്രമണങ്ങൾക്ക് പിന്നാലെ ആരംഭിച്ച സംഘർഷം അവസാനിപ്പിക്കുന്നതിലേക്കുള്ള ഏറ്റവും വലിയ മുന്നേറ്റമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ഈ യുദ്ധത്തിൽ ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെടുകയും ആഗോള ഊർജ വിപണിയിൽ വലിയ അസ്ഥിരത സൃഷ്ടിക്കപ്പെടുകയും ചെയ്തിരുന്നു. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നത് ഏഷ്യൻ രാജ്യങ്ങളുടെ ആശങ്കകൾ കുറയ്ക്കുമെന്നാണ് പ്രതീക്ഷ. സംഘർഷത്തിന് മുമ്പ് ഈ നിർണായക ജലപാതയിലൂടെ കടത്തുന്ന എണ്ണയുടെ ഏകദേശം 90 ശതമാനവും ഏഷ്യൻ രാജ്യങ്ങളാണ് ആശ്രയിച്ചിരുന്നത്.

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷത്തിൽ വെടിനിർത്തൽ തുടർന്നുകൊണ്ടുപോകാനും ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാനുമായി തിങ്കളാഴ്ച പുലർച്ചെയാണ് ഇരു രാജ്യങ്ങളും പ്രാഥമിക ധാരണയിലെത്തിയത്. മധ്യസ്ഥനായ പാകിസ്ഥാൻ ആയിരുന്നു ആദ്യം കരാർ പ്രഖ്യാപിച്ചത്. പിന്നീട് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും കരാർ സ്ഥിരീകരിച്ചു. ഹോർമുസ് കടലിടുക്കിലെ ഇറാനിയൻ തുറമുഖങ്ങൾക്ക് മേൽ അമേരിക്ക ഏർപ്പെടുത്തിയിരുന്ന നാവിക ഉപരോധം അവസാനിപ്പിക്കാൻ താൻ അംഗീകാരം നൽകിയതായും അദ്ദേഹം പറഞ്ഞു. അതേസമയം, വെള്ളിയാഴ്ച നടക്കുന്ന ഒപ്പിടൽ ചടങ്ങിൽ ഇറാനെ പ്രതിനിധീകരിക്കുന്നത് ആരായിരിക്കുമെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഇറാന്റെ ഉപ വിദേശകാര്യ മന്ത്രി കാസെം ഗരീബാബാദിയും സർക്കാർ ടെലിവിഷനിലൂടെ കരാർ സ്ഥിരീകരിച്ചു.

PM Modi welcomes US-Iran peace deal, says ‘will help restore peace, freedom of navigation’