ഇന്ത്യാ സഖ്യത്തിന് തിരിച്ചടി; ബിഹാർ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ നീക്കവുമായി ആം ആദ്മിപാർട്ടി

ന്യൂഡൽഹി: ബിഹാറില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പദ്ധതിയുണ്ടെന്നറിയിച്ച് ആം ആദ്മി പാര്‍ട്ടി. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യാ സഖ്യത്തെ ശക്തിപ്പെടുത്താനുള്ള നീക്കങ്ങള്‍ക്ക് ഇത് തിരിച്ചടിയാകും. 2025-ലാണ് ബിഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക.

എ.എ.പി. ജനറല്‍ സെക്രട്ടറി സന്ദീപ് പഥക്ക്‌ ബിഹാറിലെ എ.എ.പി. നേതാക്കളും പ്രവര്‍ത്തകരുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. യോഗത്തില്‍ സന്ദീപ് ബിഹാറില്‍ പാര്‍ട്ടി ശക്തിപ്പെടേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. ഡല്‍ഹിയില്‍നിന്നുള്ള എ.എ.പി. എം.എല്‍.എ.യും ബിഹാറിന്റെ ചുമതലയുമുള്ള അജേഷ് യാദവും യോഗത്തില്‍ പങ്കെടുത്തിരുന്നു.

സംസ്ഥാനത്തെ എല്ലാ ഗ്രാമങ്ങളിലും പാര്‍ട്ടി ശക്തിപ്പെടുത്തുന്നതിനായി കമ്മിറ്റി രൂപവത്കരിക്കാന്‍ യോഗത്തില്‍ നിര്‍ദേശമുണ്ടായി. അഭിപ്രായങ്ങള്‍ പലതാണെങ്കിലും രാജ്യം ആദ്യം വരണമെന്ന് ഇന്ത്യാ സഖ്യത്തെക്കുറിച്ച് സന്ദീപ് പറഞ്ഞു.

ബിഹാറില്‍ മത്സരിക്കുമെങ്കിലും എപ്പോള്‍ വേണമെന്നത് പാര്‍ട്ടി തീരുമാനിക്കും. നേരിട്ട് തിരഞ്ഞെടുപ്പിലേക്ക് ഇറങ്ങാനാവില്ല. അതിനായി ആദ്യം സംഘടനയെ ശക്തിപ്പെടുത്തണം. എല്ലാ ഗ്രാമങ്ങളിലും പാര്‍ട്ടിക്ക് സ്വന്തമായി കമ്മിറ്റിയുണ്ടാക്കണം. അതിനായി ഇപ്പോള്‍ മുതല്‍ തന്നെ കഠിനാധ്വാനം ചെയ്യണം. സംഘടന ശക്തമായിത്തീരുന്ന മുറയ്ക്ക്, ബിഹാറില്‍ മത്സരിക്കുകയും വിജയിക്കുകയും ചെയ്യും – സന്ദീപ് പഥക് പറഞ്ഞു.

അതേസമയം സംഭവത്തില്‍ പ്രതികരിച്ച് ബിഹാര്‍ ബി.ജെ.പി. നേതാവ് സയ്യിദ് ഷാനവാസ് ഹുസൈന്‍ രംഗത്തെത്തി. എ.എ.പി.യെ ബിഹാറിലേക്ക് ക്ഷണിച്ചവര്‍ക്ക് ഈ നീക്കം ദോഷം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ബിഹാറില്‍ 40 സീറ്റുകളുണ്ട്. എല്ലാത്തിലും എന്‍.ഡി.എ. തന്നെ വിജയിക്കും. എ.എ.പി.ക്ക് ബിഹാറില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാം. തങ്ങള്‍ക്ക് ഒരു പ്രശ്‌നവുമില്ല. ഇത് അവരെ ക്ഷണിച്ചവര്‍ക്ക് പ്രശ്‌നം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

More Stories from this section

family-dental
witywide