കേരളത്തില്‍ മഴ കനത്തു, മലയോരത്ത് ജാഗ്രത, മിന്നലിനും കാറ്റിനും സാധ്യത

തിരുവനന്തപുരം: കേരളത്തില്‍ കനത്ത മഴ. രണ്ട് ദിവസം കൂടി ശക്തമായ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

ഇടുക്കി, മലപ്പുറം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലയോര മേഖലകളിൽ കനത്ത ജാ​ഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. മഴയ്‌ക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ട്. ചൊവ്വാഴ്ചയോടെ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പുതിയ ചക്രവാതചുഴി രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തിരുവനന്തപുരത്ത് മലയോര മേഖലകളിൽ ശക്തമായ മഴ തുടരുകയാണ്. അടുത്ത മൂന്ന് മണിക്കൂറുകളിൽ ജില്ലയിൽ കാറ്റോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ജില്ലയിലെ മലയോര മേഖലകളായ പൊന്മുടി, വിതുര, നെടുമങ്ങാട്, പാലോട് അടക്കമുളള പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാ​ഗ്രത പാലിക്കണമെന്ന് ജില്ലാഭരണകൂടം നിർദേശിച്ചു. കോഴിക്കോടും കണ്ണൂരും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴ തുടരുകയാണ്.

40 മുതൽ 50 വരെ കിലോ മീറ്റർ വേ​ഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി.