പട്ടിണി, കൊടും പട്ടിണി…ജീവന്‍ നിലനിര്‍ത്താന്‍ ഗാസ വല്ലാതെ കഷ്ടപ്പെടുന്നു

ജനീവ: യുദ്ധത്തില്‍ തകര്‍ന്ന പലസ്തീന്‍ പ്രദേശത്തുടനീളം കടുത്ത പട്ടിണിയും നിരാശയും ശേഷിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ലോകാരോഗ്യ സംഘടനയുടെ തലവന്‍ ഗസ്സയിലെ ജനസംഖ്യ ‘ഗുരുതരമായ അപകടത്തിലാണെന്ന് മുന്നറിയിപ്പ് നല്‍കി.

ചൊവ്വാഴ്ച രണ്ട് ആശുപത്രികളിലേക്ക് അവശ്യവസ്തുക്കള്‍ വിതരണം ചെയ്തതായി ഡബ്ല്യുഎച്ച്ഒ അറിയിച്ചു, ഗാസ മുനമ്പിലെ 36 ആശുപത്രികളില്‍ 15 എണ്ണം മാത്രമാണ് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നത്.

ഗാസയിലെ ജനങ്ങള്‍ നേരിടുന്ന ഗുരുതരമായ ആപത്ത് ലഘൂകരിക്കാനും ഭയാനകമായ പരിക്കുകള്‍, കടുത്ത പട്ടിണി, രോഗം വരാനുള്ള സാധ്യത എന്നിവയുള്ള ആളുകളെ സഹായിക്കാനുമുള്ള നടപടികള്‍ കൈക്കൊള്ളാനും ലോകാരോഗ്യ സംഘടനയുടെ തലവന്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു.

ഒക്ടോബര്‍ 7 ന് ഹമാസ് തെക്കന്‍ ഇസ്രായേലിനെ ആക്രമിക്കുകയും ഏകദേശം 1,140 പേര്‍ കൊല്ലപ്പെടുകയും ചെയ്തതോടെയാണ് ഗാസയിലെ ഏറ്റവും രക്തരൂക്ഷിതമായ യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. പ്രതികാര യുദ്ധത്തിനിറങ്ങിയ ഇസ്രയേലാകട്ടെ, ഗാസയെ തകര്‍ത്തെറിഞ്ഞുകൊണ്ടിരിക്കുകയാണ്. ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസയുടെ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ഇതുവരെ കുറഞ്ഞത് 21,110 പേര്‍ കൊല്ലപ്പെട്ടു. ഇതിലധികവും സ്ത്രീകളും കുട്ടികളുമാണ്.