ഇന്ത്യയില്‍ നിന്നുള്ള മൂന്നാമത്തെ വനിതാ ഗ്രാന്‍ഡ്മാസ്റ്റര്‍; പ്രഗ്നാനന്ദയ്‌ക്കൊപ്പം ചരിത്രമെഴുതി സഹോദരി വൈശാലി

ചെന്നൈ: വെള്ളിയാഴ്ച സ്‌പെയിനിൽ നടന്ന ഐവി എൽലോബ്രെഗട്ട് ഓപ്പണിൽ 2500 ഫിഡെ റേറ്റിംഗുകൾ സ്വന്തമാക്കി ഗ്രാൻഡ്മാസ്റ്റർ കിരീടം നേടി വൈശാലി രമേഷ്ബാബു. ഇതോടെ കൊനേരു ഹംപിക്കും ഹരിക ദ്രോണവല്ലിക്കും ശേഷം ഇന്ത്യയിൽ നിന്നുള്ള മൂന്നാമത്തെ വനിതാ ഗ്രാൻഡ്മാസ്റ്റർ എന്ന പട്ടവും വൈശാലി സ്വന്തമാക്കി. നീണ്ട 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യന്‍ വനിതാ താരത്തിന് ഗ്രാന്‍ഡ്മാസ്റ്റര്‍ പദവി ലഭിക്കുന്നത്.

ടർക്കിഷ് എഫ്എം ടാമർ താരിക് സെൽബസിനെ (2238) രണ്ടാം റൗണ്ടിൽ പരാജയപ്പെടുത്തി റേറ്റിംഗിനെ മറികടന്ന് തുടർച്ചയായ രണ്ട് വിജയങ്ങളുമായാണ് 22കാരിയായ വൈശാലി ടൂർണമെന്റ് ആരംഭിച്ചത്.

ചെസ് ഇതിഹാസം പ്രഗ്നാനന്ദയുടെ സഹോദരികൂടിയാണ് വൈശാലി. ഇതോടൊപ്പം ഗ്രാന്‍ഡ്മാസ്റ്റര്‍ പദവിയിലെത്തുന്ന ചരിത്രത്തിലെ ആദ്യ സഹോദരനും സഹോദരിയുമെന്ന അപൂര്‍വ നേട്ടവും ഇരുവരും സ്വന്തമാക്കി. 2018-ല്‍ തന്റെ 13-ാം വയസിലാണ് പ്രഗ്‌നാനന്ദ ഗ്രാന്‍ഡ്മാസ്റ്റര്‍ പദവിയിലെത്തിയത്.