1265 കിലോ ലഡ്ഡുവും 400 കിലോ ഭാരമുള്ള താഴും; ഭക്തരുടെ കാണിക്ക അയോധ്യയിലെത്തി

അയോധ്യ: 1265 കിലോ ലഡ്ഡുവും 400 കിലോഗ്രാം ഭാരമുള്ള ലോകത്തിലെ ഏറ്റവും വലിയ താഴും അയോധ്യയിലെത്തി. അയോധ്യാ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിനോട് അനുബന്ധിച്ച് ഭക്തര്‍ കാണിക്കയായി സമര്‍പ്പിക്കുന്ന താഴും ലഡ്ഡുവുമാണ് അയോധ്യയിലെത്തിയത്. അലിഗഡില്‍ നിന്നാണ് അയോധ്യയിലേക്ക് താഴ് കൊണ്ടു വരുന്നത്. ലഡ്ഡു ഹൈദരാബാദില്‍ നിന്നുമാണ്.

ഹൈദരാബാദിലെ ശ്രീ റാം കാറ്ററിങ് സര്‍വീസ് ടീമാണ് പ്രാണപ്രതിഷ്ഠാ ദിനത്തില്‍ കാണിക്കയായി 1265 കിലോ ലഡ്ഡു ശ്രീരാമ ക്ഷേത്രത്തിലേക്ക് സമര്‍പ്പിക്കുന്നത്. കാറ്ററിങ് ബിസിനസ് വളരാന്‍ അനുഗ്രഹിച്ച ഭഗവാനോടുള്ള നന്ദിപ്രകാശനമാണ് ലഡ്ഡു സമര്‍പ്പണം. 25 പേര്‍ മൂന്ന് ദിവസം ജോലി ചെയ്താണ് 1265 കിലോഗ്രാം ലഡ്ഡു തയ്യാറാക്കിയത്. ഒരുമാസത്തോളം ഇവ കേടുകൂടാതെയിരിക്കും.

അലിഗഡിലെ താഴുനിര്‍മാണ വ്യവസായത്തിലേക്ക് ലോകശ്രദ്ധയെ ആകര്‍ഷിക്കുകയാണ് കാണിക്കയായെത്തിയ 400 കിലോ ഭാരമുള്ള താഴ്. താഴുകളുടെ നഗരം എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അലിഗഡിനെ വിശേഷിപ്പിച്ചത്. അലിഗഡിലെ നൗരംഗാബാദ് സ്വദേശികളായ സത്യപ്രകാശ് ശര്‍മയും ഭാര്യ രുക്മിണി ശര്‍മയും ചേര്‍ന്ന് രണ്ടുവര്‍ഷം മുമ്പാണ് ലോകത്തിലെ ഏറ്റവും വലിയ താഴ് പണിയാന്‍ ആരംഭിച്ചത്. താഴിന്റെ പണി പൂര്‍ത്തിയാകുംമുമ്പ് സത്യപ്രകാശ് മരണപ്പെട്ടു. പിന്നീട് മഹാമണ്ഡലേശ്വര്‍ അന്നപൂര്‍ണാ ഭാരതി പുരി എന്നയാളാണ് ഇത് പൂര്‍ത്തിയാക്കിയത്.

More Stories from this section

family-dental
witywide