വയനാട് ദുരന്തത്തിന്റെ കണ്ണീർ തീരുന്നില്ല, പതിനൊന്നാം നാൾ തിരച്ചിലിൽ 4 മൃതദേഹം കിട്ടി, എയർലിഫ്റ്റ് ചെയ്യും

കൽപറ്റ: വയനാട് ദുരന്തത്തില്‍ തോരാതെ കണ്ണീർ. ദുരന്തത്തിൽ കാണാതായ നാലുപേരുടെ മൃതദേഹം 11 ദിവസത്തിനു ശേഷം ഇന്നത്തെ തിരച്ചിലിൽ കണ്ടെത്തി. സൂചിപ്പാറ-കാന്തന്‍പാറ ഭാഗത്താണ് നാലു മൃതദേഹം കണ്ടെത്തി. മൃതദേഹം എയർ ലിഫ്റ്റു ചെയ്യാനാണ് തീരുമാനം. ഇതിനായി മൃതദേഹം കണ്ടെത്തിയ പ്രദേശത്തേക്ക് ഹെലികോപ്റ്റര്‍ തിരിച്ചിട്ടുണ്ട്.

മൂന്ന് മൃതദേഹങ്ങളും ഒരു ശരീര ഭാഗവുമാണ് കണ്ടെത്തിയത് എന്നാണ് രക്ഷാപ്രവര്‍ത്തകര്‍ നല്‍കുന്ന വിവരം. ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായി 11 ദിവസം കഴിഞ്ഞതിനാല്‍ ജീര്‍ണിച്ച നിലയിലാണ് മൃതദേഹങ്ങള്‍. സന്നദ്ധ പ്രവര്‍ത്തകരും രക്ഷാദൗത്യ സംഘവും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ എയര്‍ലിഫ് ചെയ്ത് സുല്‍ത്താല്‍ ബത്തേരിയിലേക്ക് കൊണ്ടുവരാനാണ് ശ്രമം. ഇവിടെ കൊണ്ടുവന്നതിനു ശേഷം മൃതദേഹം തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ നടത്തും.

അതീവ ദുഷ്‌കരമായ പ്രദേശത്ത് ഇതുവരെ തിരച്ചില്‍ സംഘങ്ങള്‍ എത്തിയിരുന്നില്ലെന്നാണ് കരുതുന്നത്. ഇവിടെ ദുര്‍ഗന്ധം വമിച്ച പ്രദേശത്ത് സന്നദ്ധ പ്രവര്‍ത്തകര്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. ജീര്‍ണിച്ച മൃതദേഹം പൊതിയാനുള്ള കവറുകള്‍ ലഭിച്ചാലെ ഇവിടെ നിന്ന് മൃതദേഹങ്ങള്‍ നീക്കാന്‍ കഴിയുകയുള്ളൂ. ദുഷ്‌കരമായ മേഖലയില്‍ ഹെലികോപ്റ്ററിന് ലൊക്കോഷന്‍ കാണിക്കാന്‍ സന്നദ്ധ പ്രവര്‍ത്തകര്‍ തീയിട്ട് അടയാളം കാണിക്കാനുള്ള ശ്രമത്തിലാണ്.