
ന്യൂയോര്‍ക്ക്: യുഎസിലെ ഒരു ദമ്പതികള്‍ക്ക് കാന്തം ഉപയോഗിച്ചുള്ള ‘നിധി വേട്ടയ്ക്കിടെ’ ലഭിച്ചത് ഏകദേശം 100,000 ഡോളര്‍ (ഏകദേശം 83.08 ലക്ഷം രൂപ) അടങ്ങിയ പെട്ടി. ന്യൂയോര്‍ക്കിലെ ഒരു തടാകത്തില്‍ നിന്നും ദമ്പതികള്‍ കാന്തം ഉപയോഗിച്ച് തിരച്ചില്‍ നടത്തുന്നതിനിടെയായിരുന്നു സംഭവം. ‘മാഗ്‌നറ്റ് ഫിഷിംഗ്’ പ്രേമികളായ ജെയിംസ് കെയ്നും ബാര്‍ബി അഗോസ്റ്റിനിയും ക്വീന്‍സിലെ ഫ്‌ലഷിംഗ് മെഡോസ് കൊറോണ പാര്‍ക്കിലെ തടാകത്തില്‍ മാഗ്നറ്റ് ഫിഷിംഗ് നടത്തുന്നതിനിടെയാണ് പെട്ടി കുടുങ്ങിയത്. ഇതോടെ അവര്‍ അത് കരയ്‌ക്കെത്തിക്കുകയും തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അതിനുള്ളില്‍ പണമുണ്ടെന്നും മനസിലായി.
എന്നാല്‍ പെട്ടി ആരുടേതാണെന്നോ മറ്റ് വിവരങ്ങളോ കണ്ടെത്താനാകാത്തതിനാല്‍ അവര്‍ വിവരം പൊലീസിനെ അറിയിച്ചു. എന്നാല്‍ ഇതിന്റെ ഉടസ്ഥനെക്കുറിച്ച് വിവരം ഒന്നും ലഭിക്കാത്തതിനാല്‍ പണം അടങ്ങിയ പെട്ടി സൂക്ഷിക്കാന്‍ പോലീസ് ദമ്പതികളെ അനുവദിച്ചു. പെട്ടിക്കുള്ളില്‍ വെള്ളം കയറി നശിച്ച 100 ഡോളറിന്റെ കറന്‍സി നോട്ടുകളും കണ്ടെത്തി.
ശക്തമായ കാന്തം ഉപയോഗിച്ച് ജലാശയങ്ങളിലെ ഫെറോ മാഗ്‌നറ്റിക് വസ്തുക്കള്‍ക്കായി വ്യക്തികള്‍ തിരയുന്ന ഒരു ഹോബിയാണ് മാഗ്‌നറ്റ് ഫിഷിംഗ്. കാന്തത്തെ ഒരു മോടിയുള്ള കയറില്‍ ഘടിപ്പിച്ച് തടാകങ്ങള്‍, നദികള്‍, കനാലുകള്‍ തുടങ്ങിയ ജലാശയങ്ങളില്‍ ഇട്ടുകൊണ്ട് മുങ്ങിപ്പോയ ലോഹ വസ്തുക്കളെ വീണ്ടെടുക്കുന്നതാണ് ഈ രീതി. ഈ വസ്തുക്കളില്‍, ഉപേക്ഷിച്ച സൈക്കിളുകളും കാറിന്റെ ഭാഗങ്ങളും മുതല്‍ തോക്കുകള്‍, വെടിക്കോപ്പുകള്‍, കൂടാതെ ബോംബുകളും ഗ്രനേഡുകളും പോലുള്ള ചരിത്രപരമായ പുരാവസ്തുക്കളും വരെയാകാം.
കോവിഡ് കാലത്താണ് മാഗ്‌നറ്റ് ഫിഷിംഗ് ആരംഭിച്ചതെന്ന് കെയ്‌നും അഗോസ്റ്റിനിയും പറയുന്നു. രണ്ടാം ലോകമഹായുദ്ധ കാലത്തെ ഗ്രനേഡുകളും പത്തൊന്‍പതാം നൂറ്റാണ്ടിലെ തോക്കുകളും മുഴുവന്‍ വലിപ്പത്തിലുള്ള മോട്ടോര്‍ ബൈക്കും തങ്ങള്‍ നേരത്തെ കണ്ടെത്തിയതായി ഇരുവരും പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു.













