അയോധ്യ പ്രതിഷ്ഠാ ദിനം; ജനുവരി 22 ന് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധി

ഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ ദിനമായ ജനുവരി 22ന് രാജ്യത്തെ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധി. ഉച്ചക്ക് 2.30 വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. വിശ്വാസികളുടെ വികാരം പരിഗണിച്ചാണ് തീരുമാനമെന്ന് കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ് പ്രതികരിച്ചു. ‘അയോധ്യയിലെ രാംലല്ല പ്രാണ്‍ പ്രതിഷ്ഠ ചടങ്ങ് ജനുവരി 22-ന് ഇന്ത്യയിലുടനീളം വലിയ രീതിയിലാണ് ആഘോഷിക്കുക. ജീവനക്കാരെ ആഘോഷങ്ങളില്‍ പങ്കെടുപ്പിക്കുന്നതിനായി ഇന്ത്യയിലെ എല്ലാ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഉച്ചയ്ക്ക് 2.30 വരെ അവധിയായിരിക്കും’, സര്‍ക്കാര്‍ പത്രക്കുറിപ്പില്‍ പറഞ്ഞു.

പ്രതിഷ്ഠ ദിനമായ ജനുവരി 22ന് രാജ്യത്തെ എല്ലാ കോടതികള്‍ക്കും അവധി നല്‍കണമെന്ന ആവശ്യവുമായി ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചീഫ് ജസ്റ്റിസിന് കത്തയച്ചിരുന്നു. ‘രാജ്യത്തുള്ള ദശലക്ഷക്കണക്കിന് ആളുകളെ സംബന്ധിച്ച് ഈ ചടങ്ങ് വലിയ പ്രാധാന്യത്തോടെയാണ് കാണുന്നത്. അവധി നല്‍കിയാല്‍ രാജ്യത്തെങ്ങുമുള്ള ജഡ്ജിമാര്‍ക്കും അഭിഭാഷകര്‍ക്കും കോടതി ജീവനക്കാര്‍ക്കുമെല്ലാം പ്രതിഷ്ഠ ചടങ്ങിലും അതോടനുബന്ധിച്ചുള്ള പരിപാടികളിലും പങ്കെടുക്കാന്‍ സാധിക്കും’, എന്നായിരുന്നു കത്തില്‍ വ്യക്തമാക്കിയത്.

ക്ഷേത്ര ഉദ്ഘാടനത്തിന് രാജ്യത്തിന് അകത്തുനിന്നും പുറത്തുനിന്നുമായി 7000 അതിഥികളെയാണ് ക്ഷണിച്ചിരിക്കുന്നത്. സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ച മൂന്ന് ചീഫ് ജസ്റ്റിസുമാര്‍, കരസേന, നാവികസേന, വ്യോമസേന എന്നിവയുടെ വിരമിച്ച മേധാവികള്‍, മുന്‍ അംബാസഡര്‍മാര്‍, ഉന്നത ഉദ്യോഗസ്ഥര്‍,പ്രധാന സ്ഥാനങ്ങള്‍ ഐ പി എസ് ഉദ്യോഗസ്ഥര്‍ എന്നിവരും ക്ഷണിക്കപ്പെട്ടവരുടെ പട്ടികയില്‍ ഉണ്ട്. ഉച്ചയ്ക്ക് 12.20 മുതല്‍ 1 മണി വരെയാണ് ചടങ്ങുകള്‍. 121 ആചാര്യന്മാരുടെ നേതൃത്വത്തിലാണ് ചടങ്ങുകള്‍ നടത്തുക.

More Stories from this section

family-dental
witywide