നെതന്യാഹുവിനെ അറസ്റ്റ് ചെയ്യാനുള്ള ലോക കോടതിയുടെ അഭ്യര്‍ത്ഥനയെ അപലപിച്ച് ബൈഡന്‍

വാഷിംഗ്ടണ്‍: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് വേണമെന്ന ഹേഗ് ആസ്ഥാനമായുള്ള അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ പ്രോസിക്യൂട്ടറുടെ അഭ്യര്‍ത്ഥനയെ അപലപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. കോടതിയുടെ നീക്കം ഗാസ സംഘര്‍ഷം അവസാനിപ്പിക്കുന്നതിനുള്ള വെടിനിര്‍ത്തല്‍ ചര്‍ച്ചകളെ ദോഷകരമായി ബാധിക്കുമെന്ന് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍ മുന്നറിയിപ്പ് നല്‍കി. മാത്രമല്ല, ഈ തീരുമാനം ബന്ദികളെ പുറത്താക്കാനും മാനുഷിക സഹായം വര്‍ദ്ധിപ്പിക്കാനും കഴിയുന്ന വെടിനിര്‍ത്തല്‍ കരാറിലെത്താനുള്ള നിരന്തരമായ ശ്രമങ്ങളെ അപകടത്തിലാക്കുമെന്നും ബ്ലിങ്കെന്‍ കൂട്ടിച്ചേര്‍ത്തു.

ഇസ്രായേല്‍ നേതാക്കള്‍ക്കെതിരെ അറസ്റ്റ് വാറണ്ടിനുള്ള ഐസിസി പ്രോസിക്യൂട്ടറുടെ അപേക്ഷ അതിരുകടന്നതാണെന്നാണ് ബൈഡന്‍ വ്യക്തമാക്കിയത്. ഇസ്രയേലും ഹമാസും തുല്യമല്ലെന്നും ഇസ്രയേലിന്റെ സുരക്ഷയ്ക്കെതിരായ ഭീഷണികള്‍ക്കെതിരെ അമേരിക്ക എപ്പോഴും ഒപ്പം നില്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നെതന്യാഹുവിനും ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനുമെതിരെയും ഹമാസിന്റെ ഉന്നത നേതാക്കള്‍ക്കെതിരെയും യുദ്ധക്കുറ്റങ്ങളും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളും ആരോപിച്ച് ഐസിസി പ്രോസിക്യൂട്ടര്‍ കരീം ഖാനാണ് അറസ്റ്റ് വാറണ്ട് തേടിയത്. 2002-ല്‍ ലോകത്തിലെ ഏറ്റവും വലിയ കുറ്റകൃത്യങ്ങള്‍ക്കുള്ള അവസാന ആശ്രയമായി സ്ഥാപിതമായ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ അമേരിക്കയോ ഇസ്രായേലോ അംഗമല്ല.