കാനഡയില്‍ കാര്‍ ഡിവൈഡറില്‍ ഇടിച്ചുകയറി അപകടം; സഹോദരങ്ങള്‍ ഉള്‍പ്പെടെ നാല് ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം

ടൊറന്റോ: കാനഡയിലെ ടൊറന്റോയില്‍ അമിത വേഗത്തിലെത്തിയ ടെസ്ല കാര്‍ ഗാര്‍ഡ്‌റെയിലില്‍ ഇടിച്ച് തീപിടിച്ചുണ്ടായ അപകടത്തില്‍ സഹോദരങ്ങളുള്‍പ്പെടെ നാല് ഇന്ത്യക്കാര്‍ മരിച്ചു. വ്യാഴാഴ്ച അര്‍ദ്ധരാത്രിയോടെ ലേക്ക് ഷോര്‍ ബൊളിവാര്‍ഡ് ഈസ്റ്റ്, ചെറി സ്ട്രീറ്റ് മേഖലയിലാണ് അപകടം നടന്നത്.

സഹോദരങ്ങളായ കേതാ ഗോഹില്‍ (30), നീല്‍രാജ് ഗോഹില്‍ (26) എന്നിവരും ദിഗ്വിജയ് പട്ടേല്‍ (29), ജയ് സിസോദിയ (32)യുമാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റൊരു യുവതി ജലക് പട്ടേലിന് (25) ഗുരുതരമായി പരുക്കേറ്റു. സംഭവസ്ഥലത്ത് എത്തിയ മറ്റൊരു വാഹനത്തിന്റെ ഡ്രൈവറാണ് യുവതിയെ കാറിനുള്ളില്‍ നിന്നും രക്ഷപ്പെടുത്തിയത്. ഇവരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നാല് മൃതദേഹങ്ങളും ഫയര്‍ഫോഴ്സ് പുറത്തെടുത്തതായും കൊറോണറുടെ ഓഫീസിലേക്ക് മാറ്റിയതായും ടൊറന്റോ ഡെപ്യൂട്ടി ഫയര്‍ ചീഫ് ജിം ജെസ്സോപ്പ് അറിയിച്ചു. തീപിടിത്തത്തിന് ടെസ്ലയിലെ ബാറ്ററി സെല്ലുകളുമായി ബന്ധമുണ്ടെന്ന് കരുതുന്നതായും അന്വേഷണം പുരോഗമിക്കുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കി.