ടെഹ്റാൻ: ജോർദാനിലെ യു.എസ് സൈനിക താവളത്തിന് നേരെ ഇറാൻ നടത്തിയ അതിരൂക്ഷമായ ബാലിസ്റ്റിക് മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ രണ്ട് യു.എസ് സൈനികർ കൊല്ലപ്പെട്ടു. ആക്രമണത്തിന് പിന്നാലെ ഒരു സൈനികനെ കാണാതായിട്ടുണ്ടെന്നും യു.എസ് സെൻട്രൽ കമാൻഡ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ ഇറാന്റെ മിസൈലുകളെ പ്രതിരോധിക്കുന്നതിനിടയിലാണ് സൈനികർക്ക് ജീവൻ നഷ്ടമായത്. വെള്ളിയാഴ്ച രാത്രിയായിരുന്നു ഇറാൻ്റെ വ്യോമാക്രമണം.
ആക്രമണത്തിൽ പരിക്കേറ്റ നാല് യു.എസ് സൈനികരെ ജോർദാനിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് സാരമല്ലാത്തതിനാൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഡിസ്ചാർജ് ചെയ്തു. നിസ്സാര പരിക്കേറ്റ മറ്റ് ചില സൈനികർക്ക് സൈനിക താവളത്തിൽ വെച്ച് തന്നെ ചികിത്സ നൽകിയിട്ടുണ്ട്. കൊല്ലപ്പെട്ട സൈനികരുടെ വിവരങ്ങൾ ഔദ്യോഗികമായി ബന്ധുക്കളെ അറിയിച്ചതിന് ശേഷമേ പുറത്തുവിടുകയുള്ളൂ എന്ന് യു.എസ് സൈന്യം വ്യക്തമാക്കി.
ഫെബ്രുവരിയിൽ തുടങ്ങിയ യുദ്ധത്തിൽ ഇതുവരെ 16 യു.എസ് സൈനികരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ജൂൺ 27 മുതൽ ജൂലൈ 18 വരെയുള്ള ദിവസങ്ങളിൽ അമേരിക്ക നടത്തിയ തിരിച്ചടിയിൽ തങ്ങളുടെ 50 പൗരന്മാർ കൊല്ലപ്പെടുകയും 500-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇറാന്റെ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ജോർദാനിലെ താവളത്തിന് നേരെ നടത്തിയ ആക്രമണത്തിലൂടെ യു.എസ് യുദ്ധവിമാനങ്ങളും ഇന്ധനം നിറയ്ക്കുന്ന ടാങ്കറുകളും തകർത്തതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് അവകാശപ്പെടുന്നുണ്ടെങ്കിലും യു.എസ് ഇത് സ്ഥിരീകരിച്ചിട്ടില്ല.
Two US Soldiers Killed, One Missing in Intense Iranian Attack on Base in Jordan















