അദാനിക്ക് പിന്നേം പണി ! ഗ്രീന്‍ എനര്‍ജിയുമായുള്ള നിക്ഷേപത്തില്‍നിന്ന് ഫ്രാന്‍സിന്റെ ടോട്ടല്‍ എനര്‍ജീസും പിന്‍മാറി

ന്യൂഡല്‍ഹി : അദാനി ഗ്രൂപ്പിന്റെ ഗ്രീന്‍ എനര്‍ജിക്കെതിരേ അമേരിക്കയില്‍ നിയമ നടപടി തുടങ്ങിയതിന് പിന്നാലെ നിക്ഷേപത്തില്‍നിന്ന് കൂടുതല്‍ കമ്പനികള്‍ പിന്‍മാറുന്നു. ഗ്രീന്‍ എനര്‍ജിയുമായുള്ള നിക്ഷേപത്തില്‍നിന്ന് ഫ്രാന്‍സിന്റെ ടോട്ടല്‍ എനര്‍ജീസും പിന്‍മാറി. നേരത്തെ രാജ്യത്തിന്റെ പ്രധാന വിമാനത്താവളത്തിന്റെ വികസനത്തിനായി അദാനി ഗ്രൂപ്പുമായുണ്ടാക്കിയ കരാറുകള്‍ കെനിയ റദ്ദാക്കിയിരുന്നു. പിന്നാലെയാണ് ഫ്രാന്‍സും രംഗത്തെത്തിയത്.

ഗൗദം അദാനി കൈക്കൂലി ആരോപണത്തില്‍ നിന്ന് മുക്തനാകുന്നത് വരെ അദാനി ഗ്രൂപ്പ് കമ്പനികളിലെ നിക്ഷേപത്തിന്റെ ഭാഗമായി പുതിയ സാമ്പത്തിക സംഭാവനകള്‍ നല്‍കില്ലെന്നാണ് ഫ്രഞ്ച് ഊര്‍ജ്ജ ഭീമനായ ടോട്ടല്‍ എനര്‍ജീസ് എസ്ഇ തിങ്കളാഴ്ച അറിയിച്ചത്.

ശതകോടീശ്വരനായ ഗൗതം അദാനിയുടെ ബിസിനസ്സ് സാമ്രാജ്യത്തിലെ ഏറ്റവും വലിയ വിദേശ നിക്ഷേപകരില്‍ ഒന്നായിരുന്നു ടോട്ടല്‍ എനര്‍ജീസ്.

സൗരോര്‍ജ്ജ വിതരണ കരാറുകള്‍ ഉറപ്പാക്കാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് 265 ദശലക്ഷം യുഎസ് ഡോളര്‍ കൈക്കൂലി നല്‍കിയതിന് ഗൗതം അദാനിക്കും മറ്റ് രണ്ട് എക്‌സിക്യൂട്ടീവുകള്‍ക്കുമെതിരെ യുഎസ് അധികൃതര്‍ കുറ്റം ചുമത്തിയിരുന്നു.