ഉരുൾപൊട്ടിയ വിലങ്ങാട്ട് ശക്തമായ മഴ, മലവെള്ളപ്പാച്ചിൽ; ടൗൺ പാലം വീണ്ടും മുങ്ങി, കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു

കോഴിക്കോട്: ഉരുള്‍പൊട്ടല്‍ നാശംവിതച്ച കോഴിക്കോട് ജില്ലയിലെ മലയോര പ്രദേശമായ വിലങ്ങാട് വീണ്ടും അതിശക്തമായ മഴ. മഴയും മലവെള്ളപ്പാച്ചിലും തുടരുന്ന സാഹചര്യത്തിൽ മഞ്ഞച്ചീളിയില്‍ നിരവധി കുടുംബങ്ങളെ നാട്ടുകാര്‍ മാറ്റിത്താമസിപ്പിച്ചു. പാരിഷ് ഹാളിലേക്കും വിലങ്ങാട് സെന്റ് ജോര്‍ജ് സ്‌കൂളിലേക്കുമാണ് കുടുംബങ്ങളെ മാറ്റിയത്.

ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മേഖലയില്‍ ഭീതിയായി മഴ ആരംഭിച്ചത്. മഴയില്‍ വിലങ്ങാട് ടൗണ്‍ പാലം വീണ്ടും വെള്ളത്തിനടിയിലായി. ഇതുവഴിയുള്ള വാഹനഗതാഗതം പൂര്‍ണമായി നിലച്ചു. വനത്തിനുള്ളിലും കനത്ത മഴ പെയ്യുകയാണെന്നാണ് വിവരം.

ഇക്കഴിഞ്ഞ ജൂലായ് 30-നാണ് വിലങ്ങാട് വലിയ ഉരുള്‍പൊട്ടലുണ്ടായത്. ദുരന്തത്തില്‍ 18 കുടുംബങ്ങള്‍ക്ക് വീടുകള്‍ പൂര്‍ണമായി നഷ്ടമായി. 80-ഓളം വീടുകള്‍ക്ക് ഭാഗികമായി കേടുപാട് സംഭവിച്ചു. ദുരന്തത്തില്‍ മഞ്ഞച്ചീളി സ്വദേശിയും മുന്‍ അധ്യാപകനുമായ കുളത്തിങ്കല്‍ മാത്യു മരിച്ചിരുന്നു. രണ്ട് ദിവസത്തെ തിരച്ചിലിനൊടുവിലാണ് മാത്യുവിന്റെ മൃതദേഹം കണ്ടെത്തിയത്.