
ഗാസ: ഗാസ സിറ്റിയിൽനിന്നു പലായനം ചെയ്യുന്നതിനിടെ കാണാതായ ആറു വയസ്സുകാരി ഹിന്ദ് റജബിന്റെ മൃതദേഹം കണ്ടെത്തി. കുട്ടിയുടെ ബന്ധുക്കളുടെയും രക്ഷിക്കാൻ പോയ രണ്ടു സന്നദ്ധപ്രവർത്തകരുടെയും മൃതദേഹങ്ങളും ശനിയാഴ്ച കണ്ടെത്തി. ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസ മുനമ്പിലുള്ള സഹായ ഏജൻസിയും ആരോഗ്യ മന്ത്രാലയവും ഇക്കാര്യം സ്ഥിരീകരിച്ചു.
”പേടിയാവുന്നു, ആരെങ്കിലും വരൂ, എന്നെ ഇവിടെ നിന്നും കൊണ്ടുപോകൂ” എന്ന് കൂറ്റൻ യുദ്ധ ടാങ്കുകൾക്ക് മുന്നിൽ നിന്നും സഹായം ചോദിച്ച ആറുവയസുകാരിക്കായി ലോകം പ്രാർഥനയോടെ കാത്തിരുന്നെങ്കിലും ആ കാത്തിരിപ്പ് വിഫലമായി.
രണ്ടാഴ്ചയിലേറെ നീണ്ട ശ്രമങ്ങൾക്ക് ശേഷമാണ് ഹിന്ദിൻ്റെ മൃതദേഹം ശനിയാഴ്ച കണ്ടെത്തിയത്. ഫലസ്തീൻ സംഘടനയായ ഹമാസ് മനുഷ്യാവകാശ ഗ്രൂപ്പുകളോടും അന്താരാഷ്ട്ര സമൂഹത്തോടും ഇതിനെ “ഭയങ്കരമായ കുറ്റകൃത്യം” എന്ന് രേഖപ്പെടുത്താൻ അഭ്യർഥിച്ചു.
രണ്ടാഴ്ച മുൻപ് കുടുംബാംഗങ്ങൾക്കൊപ്പം തെക്കൻ ഗാസയിലേക്കു കാറിൽ പോകവേ ഇസ്രയേൽ സൈന്യം നടത്തിയ വെടിവയ്പിൽ ഹിന്ദ് ഒഴികെ കാറിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടു. സഹായം തേടി ഹി റജബ് നടത്തിയ അടിയന്തര ഫോൺ സന്ദേശത്തെത്തുടർന്നു കുട്ടിയെ തിരഞ്ഞ് പലസ്തീൻ റെഡ് ക്രസന്റ് സൊസൈറ്റിയിലെ യൂസഫ് സെയ്നോയും അഹ്മദ് അൽ മദൂനും പുറപ്പെടുകയായിരുന്നു. ഇവരെക്കുറിച്ചും പിന്നീടു വിവരമൊന്നുമില്ലായിരുന്നു.















