
ജറുസലം: ഇസ്രയേലിന്റെ യുദ്ധകാല മന്ത്രിസഭ പിരിച്ചുവിട്ടതായി പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പ്രഖ്യാപിച്ചു. ആറംഗ യുദ്ധ കാബിനറ്റാണ് പിരിച്ചുവിട്ടത്. ഇസ്രയേലിലെ മുതിർന്ന നേതാവും വാർ കാബിനറ്റ് അംഗവുമായിരുന്ന ബെനി ഗാന്‍സും സഖ്യകക്ഷിയായ ഗാഡി ഐസെൻകോട്ടും പിൻവാങ്ങി ഒരാഴ്ചക്കുള്ളിലാണ് പുതിയ നടപടി. പലസ്തീനുമായുള്ള യുദ്ധം സംബന്ധിച്ച മന്ത്രിസഭാ തീരുമാനങ്ങൾ ഇനിമുതൽ ചെറിയ ഗ്രൂപ്പുകളായി കൂടിയാലോചിച്ച് തീരുമാനിക്കും.
ബെനി ഗാൻസ് യുദ്ധകാല മന്ത്രിസഭയിൽ നിന്നും രാജിവെച്ചതിന് പിന്നാലെ നെതന്യാഹുവിന്റെ തീവ്ര വലതുപക്ഷ സഖ്യകക്ഷികൾ ഒരു പുതിയ അടിയന്തര മന്ത്രിസഭ രുപീകരിക്കാൻ ശ്രമം നടത്തിയിരുന്നു. ഇസ്രായേൽ ധനമന്ത്രി ബെസേലേൽ സ്മോട്രിച്ച്, ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻഗ്വിർ എന്നിവർ ഗാസയിൽ ഇസ്രയേൽ നടത്തുന്ന ആക്രമണം തുടരണമെന്നും പുതിയ യുദ്ധകാല മന്ത്രിസഭ രുപീകരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇത്തരം ആവശ്യങ്ങൾ നെതന്യാഹു നിരാകരിച്ചുവെന്നാണ് റിപ്പോർട്ട്.
ഗാൻസുമായി ഉണ്ടാക്കിയ കരാർ പ്രകാരം രൂപീകരിച്ച യുദ്ധകാല മന്ത്രിസഭയുടെ പ്രസക്തി, ഗാന്റസ് മന്ത്രിസഭ വിട്ടതോടെ നഷ്ടമായെന്ന് നെതന്യാഹു പറഞ്ഞതായി ജറുസലേം പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. ഗാസയിലെ യുദ്ധവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇനി പ്രതിരോധ മന്ത്രി യോവ് ഗാലന്റുമായും സ്ട്രാറ്റജിക് അഫയേഴ്സ് മന്ത്രി റോൺ ഡെർമറുമായിട്ടാവും നെതന്യാഹു ചർച്ച ചെയ്യുക.















