മതി മൗനം! മോഹൻലാൽ ഇന്ന് മാധ്യമങ്ങളെ കാണും; വാർത്താസമ്മേളനം തിരുവനന്തപുരത്ത്

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സൂപ്പർ താരങ്ങൾ പാലിക്കുന്ന നിശബ്ദതയിൽ വിമർശനങ്ങളുയരുന്ന സാഹചര്യത്തിൽ, താരസംഘടനയായ ‘അമ്മ’യുടെ മുന്‍ പ്രസിഡന്റ് മോഹന്‍ലാല്‍ ഇന്ന് മാധ്യമങ്ങളെ കാണും. തിരുവനന്തപുരത്ത് വെച്ച് ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്കാകും മോഹന്‍ലാലിന്റെ വാര്‍ത്താസമ്മേളനം.

‘ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ ‘അമ്മ’സംഘടനയിലെ ഭരണ സിമിതിയിലെ ചില ഭാരവാഹികള്‍ നേരിടേണ്ടി വന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തില്‍ മോഹന്‍ലാല്‍ പ്രസിഡന്റ് സ്ഥാനം രാജിവെച്ചിരുന്നു. ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ ആദ്യമായിട്ടാണ് മോഹന്‍ലാല്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തുന്നത്.  മോഹന്‍ലാല്‍ അംബാസിഡറായ കേരള ക്രിക്കറ്റ് ലീഗുമായി ബന്ധപ്പെട്ട പരിപാടിയില്‍ മോഹന്‍ലാല്‍ പങ്കെടുക്കും. അതിനോടനുബന്ധിച്ചാണ് വാര്‍ത്താ സമ്മേളനം. മോഹന്‍ലാലിന് നാളെ തിരുവനന്തപുരത്ത് മൂന്ന് പരിപാടികളില്‍ പങ്കെടുക്കും.

നടിമാര്‍ക്കുണ്ടായ ദുരനുഭവങ്ങളില്‍ താരസംഘടനയുടെ അംലംഭാവം ചോദ്യം ചെയ്യപ്പെടുകയും സംഘടനയിലെ അംഗത്വത്തിനടക്കം നടിമാര്‍ വിട്ടുവീഴ്ച ചെയ്യേണ്ടിവരുന്നുണ്ടെന്ന ആരോപണവും ഉയര്‍ന്നു വന്നിരുന്നു. അമ്മയുടെ നേതൃത്വം മുഴുവന്‍ മാറണമെന്നും സ്ത്രീകള്‍ക്ക് മേല്‍ക്കൈയുള്ള ഒരു നേതൃത്വം വരണമെന്ന തരത്തിലും ചര്‍ച്ചകള്‍ വന്നു. വിമർശനങ്ങളോടൊന്നും പ്രതികരിക്കാതെയായിരുന്നു മോഹൻലാലിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയുടെ രാജി.

ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നിറവേറ്റാന്‍ നിലവിലുള്ള കമ്മിററി അഡ്‌ഹോക് കമ്മിറ്റിയായി തുടരും. പുതിയ കമ്മിറ്റി നിലവില്‍ വരുന്നത് വരെയാണ് അഡ്‌ഹോക് കമ്മിറ്റി തുടരുക. രണ്ട് മാസത്തിനു ശേഷം തിരഞ്ഞെടുപ്പുണ്ടാകും. ഓണ കൈനീട്ടം അടക്കമുള്ള കാര്യങ്ങള്‍ തുടരും. സംഘടനയുടെ വീഴ്ച സമ്മതിച്ചായിരുന്നു കൂട്ടരാജി.